യുഎസില്‍ സാമ്പത്തിക സ്തംഭനം-ശമ്പളമില്ല, സ്റ്റാച്ച്യു ഓഫ് ലിബര്‍ട്ടി സന്ദര്‍ശനവും വിലക്കി

അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതും സാമ്പത്തിക അടിയന്തരാവസ്ഥയും തുടരുന്നു. ഫെബ്രുവരി 16 വരെയുള്ള ചെലവുകള്‍ക്കായുള്ള പണം അനുവദിക്കാനുള്ള ബില്‍ സെനറ്റര്‍മാരുടെ നിസ്സഹകരണം മൂലം പാസാക്കാഞ്ഞതാണ് രാഷ്ട്രീയ-സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് രാജ്യത്തെ നയിച്ചത്. പെന്റഗണ്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പ്രവര്‍ത്തനത്തിനുള്ള പണം ഇതോടെ നിലച്ചു. രാജ്യം കനത്ത സ്തംഭനാവസ്ഥയിലൂടെ കടന്നു പോകുമ്പോഴും പ്രസിഡന്റ് ട്രംപ് പ്രകോപനപരമായ ട്വീറ്റുകള്‍ തുടരുന്നത് സമവായത്തിനുള്ള സാഹചര്യമൊഴിവാക്കുമെന്നാണ് വിലയിരുത്തല്‍. സ്ത്രീകളുടെ പ്രതിഷേധ റാലിയെ പോലും പരിഹസിച്ചു കൊണ്ട് പ്രസിഡന്റ് രംഗത്തെത്തിയതും സ്ഥിതി വഷളാക്കുന്നു. അമേരിക്കയിലിപ്പോള്‍ നല്ല കാലാവസ്ഥയാണെന്നും സ്ത്രീകള്‍ക്കതിനാല്‍ പുറത്തിറങ്ങാമെന്നുമാണ് ട്വീറ്റ്. ട്രംപ് ഭരണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഭരണ സംവിധാനം നിലച്ചതും, പ്രതിഷേധം അലയടിക്കുന്നതും ആശങ്കാജനകമാണ്. ഒബാമ ഭരണകൂടത്തിനു കീഴിലും ഒരിക്കല്‍ സമാന സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഭരണകൂടത്തോടുള്ള അസംതൃപ്തി ഇത്ര കടുത്തിരുന്നില്ല. എന്നാല്‍ അമേരിക്കക്കു വേണ്ടിയാണ് തന്റെ ഭരണമെന്ന പല്ലവി ആവര്‍ത്തിക്കുകയാണ് ട്രംപ്. ഡമോക്രാറ്റുകള്‍ക്ക് അനധികൃത കുടിയേറ്റക്കാരെക്കുറിച്ചുള്ള വേവലാതിയാണെന്നും, എന്നാല്‍ തന്റെ വേവലാതി അമേരിക്കന്‍ ജനതയ്ക്കു വേണ്ടിയാണെന്നും ട്രംപ് പറയുന്നു.
ഹ്രസ്വകാല ചെലവുകളില്‍ കൃത്യമായ രേഖകളില്ലാതെ എത്തുന്ന ഡ്രീമേഴ്‌സ് വിഭാഗത്തിന്റെ സുരക്ഷ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിലുറച്ചു നില്‍ക്കുകയാണ് ഡെമോക്രാറ്റുകള്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനനവുദിക്കാതെ ഇതേപ്പറ്റി ചിന്തിക്കാന്‍ പോലുമാവില്ലെന്ന പിടിവാശില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തുടരുന്നു. പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരിക്കാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ജോലിക്ക് വരുന്നവര്‍ക്ക് സ്ഥിതി മാറുന്നതു വരെ ശമ്പളമുണ്ടാവില്ല. നിര്‍ബന്ധിത അവധിയിലാണ് വൈറ്റ് ഹൗസ് ജീവനക്കാര്‍. സൈനികരാവട്ടെ വേതനമില്ലാതെ പ്രവര്‍ത്തിക്കേണ്ട ഗതികേടിലും.
യു എസ് ക്യാപ്പിറ്റോളിനു പുറത്ത് പാര്‍ക്കുകളും, ഓപ്പണ്‍ എയര്‍ സ്മാരകങ്ങളും, സ്മിത്ത് സോണിയന്‍ മ്യൂസിയങ്ങളും തുറന്നിട്ടുണ്ടെങ്കിലും സന്ദര്‍ശകര്‍ എത്തുന്നില്ല. പ്രതിസന്ധി മൂലം സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയും,എല്ലിസ് ഐലന്‍ഡും അടച്ചതായുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ട്.
അഫ്ഗാനിലെ സൈനിക ഓപ്പറേഷനുകളും, മറ്റ് സൈനിക നടപടികളും തുടരുമെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു. ഫെഡറല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും പ്രവര്‍ത്തിക്കും. നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും, പ്രധാന സൈബര്‍ സെക്യൂരിറ്റി നടപടികളും, പരിസ്ഥിതി സുരക്ഷാ ഏജന്‍സികളും പ്രവര്‍ത്തിക്കുമെന്നും ബജറ്റ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. ആയിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് വേതനമില്ലാതെ ഇരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here