യുഎഇയിലെ പുതിയ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഇന്ന്

യുഎഇയിലെ പുതിയ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. അബുദാബി ദുബായ് ഹൈവേയിൽ അബു മുറൈഖയിലാണ് ക്ഷേത്രം. 55000 ചതുരശ്ര മീറ്ററിൽ 2020 ഓടെ നിർമാണം പൂർത്തിയാകും. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ദുബായ് ഓപ്പറ ഹൗസിൽ ടെലികോൺഫറൻസിലൂടെയാകും നിർവഹിക്കുക.
ക്ഷേത്രത്തിന്റെ മാതൃക മോദി പ്രകാശനം ചെയ്യും. ക്ഷേത്രത്തിന് അനുവദിച്ച സ്ഥലത്ത് പുരോഹിതരുടെ കാർമികത്വത്തിൽ നടക്കുന്ന ശിലാന്യാസ പൂജകൾ തൽസമയം ഓപ്പറ ഹൗസിൽ സംപ്രേഷണം ചെയ്യും. മധ്യപൗരസ്ത്യ ദേശത്ത് പരമ്പരാഗതരീതിയിലുള്ള ആദ്യ ക്ഷേത്രമായിരിക്കും ഇത്.
ദുബായിൽ നേരത്തെ തന്നെ ക്ഷേത്രമുണ്ട്. ബോചസൻവാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ത (ബാപ്‌സ്)യുടെ നേതൃത്വത്തിലാണു ക്ഷേത്രനിർമാണം. ഭാരതീയ വാസ്തുവിദ്യ ശിൽപകലാ രീതിയിൽ പൈതൃകത്തനിമയോടെയാകും ക്ഷേത്രം നിർമിക്കുക. സാംസ്‌കാരിക, ആത്മീയ പരിപാടികൾക്കായി പ്രത്യേക സമുച്ചയങ്ങൾ ഇവിടെയുണ്ടാകും. സന്ദർശകകേന്ദ്രം, പ്രദർശന ഹാളുകൾ, പഠനമേഖലകൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള കായിക കേന്ദ്രങ്ങൾ, ഉദ്യാനങ്ങൾ, ജലാശയങ്ങൾ, ഭക്ഷണശാലകൾ, ഗ്രന്ഥശാല തുടങ്ങിയവയുമുണ്ടാകും. വിവിധ രാജ്യങ്ങളിൽ ക്ഷേത്രങ്ങൾ നിർമിച്ച അനുഭവപരിചയമുള്ള പ്രസ്ഥാനമാണു ‘ബാപ്‌സ്’.
അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ക്ഷേത്രത്തിനു സ്ഥലം അനുവദിച്ചതു യുഎഇയുടെസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന്നു ‘ബാപ്‌സ്’.
UAE new temple foundation stone laying
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here