ലൈറ്റ് മെട്രോ നിലച്ചതിന് ഉത്തരവാദി സര്‍ക്കാര്‍ തന്നെ; ഇ. ശ്രീധരന്‍
ലൈറ്റ് മെട്രോ നിര്‍മ്മാണം പാതിവഴിയില്‍ നിലക്കാനും, ഡിഎംആര്‍സി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വലിയാനും കാരണം സര്‍ക്കാര്‍ തന്നെയാണെന്ന് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍. സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഇ. ശ്രീധരന്‍ ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ അനാസ്ഥയാണ് എല്ലാറ്റിനും കാരണം. ഉത്തരവിറക്കി 15 മാസം പൂര്‍ത്തിയായിട്ടും കരാര്‍ ഒപ്പിട്ടിരുന്നില്ല. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി പ്രതിസന്ധിയിലാകാന്‍ കാരണം സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മയാണെന്നും ഇ. ശ്രീധരന്‍ ആവര്‍ത്തിച്ചു. ഡിഎംആര്‍സിക്ക് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടില്ല. മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും കാണാന്‍ പലതവണ അവസരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും കാണാനും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ മുന്നോട്ട് വന്നില്ല. പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതില്‍ നിരാശയുണ്ടെന്നും ഇ. ശ്രീധരന്‍ മാധ്യമങ്ങളോട് പങ്കുവെച്ചു. ഇ. ശ്രീധരന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി മെട്രോ മാന്‍ രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here