Advertisement

പെണ്ണിന് വിവാഹത്തിന്റെ അടിസ്ഥാനം വെറും ലൈംഗിക പ്രായപൂർത്തി മാത്രമാണ്; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

June 13, 2018
Google News 1 minute Read

നമ്മുടെ സമൂഹത്തിൽ വിദ്യാഭ്യാസ ട്രാക്കിലൂടെ ഓടുമ്പോൾ ഏകദേശം തുല്യ അനുപാതത്തിൽ വിജയം പങ്കിടുന്ന പെൺകുട്ടികൾ കരിയർ ട്രാക്കിൽ എത്തുമ്പോൾ എണ്ണത്തിൻറെ കാര്യത്തിൽ വളരെ കുറവാണ്. കാണാതെ പഠിച്ച് മാർക്ക് നേടാനുള്ള ബുദ്ധിയല്ല പ്രായോഗിക ബുദ്ധിയാണ് ജീവിതത്തിൽ മികച്ച വിജയം നേടാൻ ആവശ്യമെന്നും, അതില്ലാത്തതുകൊണ്ടാണ് പുരുഷന്മാർ കരിയറിൽ എപ്പോഴും തിളങ്ങി നിൽക്കുന്നതെന്നും, സ്ത്രീകളെ കരിയർ ട്രാക്കിൽ കാണാത്തത് അതുകൊണ്ടാണെന്നുമാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇതിന് പിന്നിലെ ശരിയായ കാരണം എന്തെന്ന് തുറന്നടിക്കുകയാണ് ആശ സൂസന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പെൺകുട്ടികൾ കരിയർ ട്രാക്കിൽ എത്തുമ്പോൾ എണ്ണത്തിൻറെ കാര്യത്തിൽ വളരെ ചുരുങ്ങാൻ കാരണം വിവാഹവും അതിനു ശേഷം നാട്ടുനടുപ്പു പോലെ വരുന്ന പ്രസവങ്ങളുമല്ലേ എന്ന് ചോദിക്കുന്ന ആശ സൂസന്റെ പോസ്റ്റ് നിരവധി പേരാണ് ഇതിനോടകം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘നിർബന്ധിത മാതൃത്വം’ എന്നാണ് ആശ തന്റെ പോസ്റ്റിന് നൽകിയിരിക്കുന്ന തലക്കെട്ട്.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം :

നിർബന്ധിത മാതൃത്വം.

ദിവസങ്ങൾക്കു മുന്നേ കൂടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടി ലീവ് കിട്ടിയിട്ടും നാട്ടിൽ പോവാൻ യാതൊരു താല്പര്യവും കാണിക്കുന്നില്ലെന്നു മാത്രമല്ല, വീട്ടുകാരോട് ലീവ് കിട്ടിയ കാര്യം മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. കിട്ടുമെന്നുറപ്പില്ല എന്നൊക്കെ കള്ളം പറയുന്ന കേട്ടു ഞാൻ കാര്യം തിരക്കി. വീട്ടിൽ വിവാഹം ആലോചിക്കുന്നുണ്ട്, അതിനാണ് ചെല്ലാൻ പറഞ്ഞു വിളിക്കുന്നതെന്നു മറുപടി. ഒരു മലയാളിയുടെ സ്വതസിദ്ധമായ ഊഹാപോഹ കഴിവ് എനിക്കിത്തിരി കൂടുതലായതു കൊണ്ടു തന്നെ ഞാൻ ചോദിച്ചു, മറ്റാർക്കെങ്കിലും വാക്കു കൊടുത്ത പ്രണയം ഉള്ളതുകൊണ്ടല്ലേ വീട്ടുകാർ ആലോചിക്കുന്ന വിവാഹത്തോട് എതിർപ്പ്?

നിലവിൽ പ്രണയമൊന്നുമില്ല, പ്രണയത്തോടും വിവാഹത്തോടും എതിർപ്പുമില്ല. പിന്നെന്തു പ്രശ്‌നമെന്നോർത്തു ചോദ്യഭാവത്തിൽ ഞാനാ കുട്ടിയെ നോക്കി. മൂടിക്കെട്ടിയ മുഖത്തോടെയുള്ള അതിന്റെ മറുപടി “എനിക്കു പ്രസവിക്കാൻ താല്പര്യമില്ല, പെണ്ണുകാണാൻ വരുന്നവരോടൊക്കെ അതു തുറന്നു പറഞ്ഞു ഭേദപ്പെട്ട പല ആലോചനകളും മുടങ്ങി, കാര്യം അറിഞ്ഞപ്പോൾ വീട്ടുകാരുടെ ഭാവം മാറി, ഭീഷണിയുടെ ശബ്ദം ഉയരാൻ തുടങ്ങി. നീ പെണ്ണ് തന്നെയല്ലേ എന്നു തുടങ്ങി കല്യാണം കഴിയുമ്പോൾ എല്ലാം ശരിയാവുമെന്ന ക്ളീഷേ ഡയലോഗിൽ വരെ എത്തി നിൽക്കുകയാണ് കാര്യങ്ങൾ.

high court gave approval for abortion

ആ പെൺകുട്ടിയെ കേട്ടപ്പോൾ മുതൽ ഞാനാലോചിക്കുകയായിരുന്നു, നമ്മുടെ സമൂഹത്തിൽ വിദ്യാഭ്യാസ ട്രാക്കിലൂടെ ഓടുമ്പോൾ ഏകദേശം തുല്യ അനുപാതത്തിൽ വിജയം പങ്കിടുന്ന പെൺകുട്ടികൾ കരിയർ ട്രാക്കിൽ എത്തുമ്പോൾ എണ്ണത്തിന്‍റെ കാര്യത്തിൽ വളരെ ചുരുങ്ങാൻ കാരണം വിവാഹവും അതിനു ശേഷം നാട്ടുനടുപ്പു പോലെ വരുന്ന പ്രസവങ്ങളുമല്ലേ?

ഇന്നത്തെ സമൂഹത്തിൽ ഒരു കുഞ്ഞിന്‍റെ പകുതിയിലധികം ഉത്തരവാദിത്തം അമ്മയുടെ ചുമലിലാണ്. പാലൂട്ടുന്ന കാര്യത്തിൽ മാത്രമാണ് ഒരു കുഞ്ഞിന് അമ്മ നിർബന്ധം എന്നിരിക്കെ അമ്മയെ പോലെ, അമ്മ സ്നേഹം, വാത്സല്യം എന്നിങ്ങനെ അനാവശ്യ മഹത്വവൽക്കരണത്തിന്‍റെ ചങ്ങലകൾ അവളെക്കൊണ്ടു തന്നെ സ്വയം അണിയിച്ചു പുരുഷൻ ജോലിയും സമ്പാദ്യവും അതിലൂടെയുള്ള ആധിപത്യവുമായി മുന്നേറുന്നു. അതുകൊണ്ടു തന്നെ ഒരു കുഞ്ഞ് എന്നത് പുരുഷന്‍റെ കരിയർ ട്രാക്കിൽ ഒരു തടസ്സമേയല്ല.

പതിനെട്ട്‌ വയസ്സായ പെൺകുട്ടിയെ വിവാഹം കഴിച്ചു കൊടുക്കാൻ തയ്യാറാവുന്ന മാതാപിതാക്കളാരും ഇരുപത്തിയൊന്ന് വയസ്സായ ആൺമക്കളെ വിവാഹം കഴിപ്പിക്കാറില്ല. എന്നു വെച്ചാൽ ആണിന് വിവാഹം ചെയ്യാൻ സ്വയം പര്യാപ്തത വേണമെന്നിരിക്കെ പെണ്ണിന് വിവാഹത്തിന്‍റെ അടിസ്ഥാനം വെറും ലൈംഗിക പ്രായപൂർത്തി മാത്രമാണ്.

നമ്മുടെ സമൂഹത്തിലെ അൺപെയ്ഡ് ജോലികൾ സ്ത്രീകള്‍ ചുമതല പോലെ ഏറ്റെടുക്കേണ്ടി വരുന്നതും കരിയർ ട്രാക്കിലവർ അപ്രത്യക്ഷരാവുന്നതും പെൺകുട്ടികൾക്ക് വിദ്യാഭാസം ഇല്ലാഞ്ഞിട്ടോ കഴിവു കുറവായിട്ടോ അല്ല, മറിച്ചു മമ്മി ട്രാക്കിലൂടെ ഓടുന്നവരോ ഭാവിയിൽ ഓടേണ്ടവരോ ആണെന്നുള്ള അടിച്ചമർത്തൽ കൊണ്ടാണ്.

ആൺകുട്ടികൾക്ക് അവർക്ക് ഇഷ്ട്ടമുള്ള കരിയറിന് അനുസരിച്ചു ഉന്നത വിദ്യാഭ്യാസം സാദ്ധ്യമാവുമ്പോൾ പെൺകുട്ടികൾക്ക് പഠിക്കാൻ തിരഞ്ഞെടുത്തു കൊടുക്കുന്നതും, അനുവാദം കൊടുക്കുന്നതും മമ്മി ട്രാക്കും, കരിയർ ട്രാക്കും ഒരുപോലെ മുന്നോട്ട് കൊണ്ടുപോവാൻ പറ്റുന്ന മേഖലകളാണ് പൊതുവേ.

അതുകൊണ്ടു മാതാപിതാക്കളോട് പറയാനുള്ളത് ഇതാണ്, യൗവ്വനം ആസ്വദിച്ചു തീരും മുന്നേ ലിംഗ വ്യത്യാസത്തിന്റെ കൂത്തരങ്ങായ വിവാഹത്തിലേക്കും, മാതൃത്വത്തിലേക്കും പെണ്മക്കളെ നിർബന്ധിച്ചു പറഞ്ഞു വിട്ട് ‘ഭാരം ഇറക്കി വെച്ചെന്ന’ സ്ത്രീവിരുദ്ധത വലിയ വായിൽ പ്രസംഗിക്കുമ്പോൾ യഥാർത്ഥത്തിൽ നിങ്ങൾ ചെയ്യുന്നത് മകളുടെ ശരീരത്തോടൊപ്പം തൂക്കി വില്‍ക്കപ്പെടുന്നത് അന്നോളം കുന്നുകൂട്ടിയ സ്വപ്നങ്ങളും അതിൽ പടുത്തുയർത്താൻ ആഗ്രഹിച്ച അവളുടെ ജീവിതവുമാണ്.

അമ്മയാവാൻ താല്പര്യമില്ലാതിരിക്കെ ഭർത്താവിന്‍റെയും വീട്ടുകാരുടെയും നിര്ബന്ധത്തിനും നാട്ടുകാരുടെ ചോദ്യത്തിനും പരിഹാസത്തിനും മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്നതിലൂടെ മാനസീക വിഭ്രാന്തിയിലേക്കോ കുഞ്ഞിന്‍റെ കൊലപാതകത്തിലേക്കോ അമ്മയുടെ ആത്മഹത്യയിലേക്കോ എത്തിപ്പെടാം. അതുകൊണ്ടു നാട്ടുകാരുടെ വായടപ്പിക്കാൻ വേണ്ടി ഇഷ്ടമില്ലാത്ത ഒരു കുഴിലേക്ക് മക്കളെ തള്ളിയിടാതിരിക്കുക. അവരുടെ ജീവിതത്തിന് അവർ മാത്രമാണ് അവകാശികളെന്നു മനസ്സിലാക്കുക.

അടുത്തത് മറ്റുള്ളവന്റെ ലൈഫിലേക്ക് ഉറ്റുനോക്കിയിരിക്കുന്ന നല്ലവരായ നാട്ടുകാരോട് പറയാനുള്ളത് എന്താച്ചാൽ, വിവാഹം കഴിക്കാനോ കൊച്ചുങ്ങളെ ഉണ്ടാക്കാനോ എല്ലാവര്‍ക്കും താല്പര്യമുണ്ടായിരിക്കുകയില്ല. മനുഷ്യന്‍റെ നിലനിൽപ്പിനു പ്രകൃതി തന്നെ ക്രമീകരിച്ചിരിക്കുന്നതാണ് മാതൃത്വമെങ്കിലും അതു വിവാഹത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഘടകമായി കാണേണ്ടതില്ല.

ലൈംഗികതയുടെ ലൈസൻസ് വിവാഹത്തിലാണെന്നു ചിന്തിക്കുകയും അതിനു വെളിയിലുള്ള എല്ലാത്തരം ബന്ധങ്ങലെയും വെറുപ്പോടെ നോക്കുകയും ചെയ്യുന്ന ഇതേ നാട്ടുകാരെ ബോധിപ്പിക്കാനാണ് ഇന്നു പലരും വിവാഹമെന്ന കയത്തിൽ ചാടുന്നത്. അതുകൊണ്ടു പെൺകുട്ടികൾ പ്രായപൂർത്തിയാവുമ്പോഴേ കെട്ടിക്കുന്നില്ലെന്നും, കെട്ടു കഴിഞ്ഞാൽ വിശേഷമൊന്നുമായില്ലേയെന്നും ചോദിച്ചു ചെല്ലാതെ അന്യന്‍റെ ജീവിതത്തിലേക്ക് തുറന്നു വെച്ചിരിക്കുന്ന നിങ്ങളുടെ ജനാലയുടെ വാതിൽ സ്വയം കൊട്ടിയടയ്ക്കുക.

അവസാനമായി പെൺകുട്ടികളോട് ഓർമ്മപെടുത്താനുള്ളത്;
വിവാഹവും മാതൃത്വവുമാവരുത് ഒരു പെണ്ണിന്‍റെ ജീവിതലക്ഷ്യം, അല്ലെങ്കിൽ അതൊരു ലക്‌ഷ്യം പോലുമല്ലെന്ന് തിരിച്ചറിയുക. പഠനത്തിനും, ജീവിതത്തിനും, സ്വയം പര്യാപ്തയ്ക്കുമായിരിക്കണം മുൻ‌തൂക്കം നൽകേണ്ടത്. സ്വന്തം കാലിൽ നിൽക്കുന്ന നേരത്തു ജീവിതത്തിനൊരു കൂട്ട് വേണമെന്ന് തോന്നിയാൽ തോന്നിയാൽ മാത്രം സ്വന്തം ഇഷ്ട്ടങ്ങൾക്കും ഐഡിയോളജിക്കുമനുസരിച്ചു തനിക്കു യോജിക്കുന്ന പങ്കാളിയെ സ്വയം തിരഞ്ഞെടുക്കുക. വീണ്ടും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ ഒരുമിച്ചു താമസിച്ചതിനു ശേഷം പരസ്പരം ഇണങ്ങുന്നവരാണെന്നു പൂർണ്ണ ബോധ്യം ഉണ്ടായാല്‍ മാത്രം കുഞ്ഞിനെപ്പറ്റി ചിന്തിക്കുക. അല്ലെങ്കിൽ ഇഷ്ടമില്ലാത്ത ജീവിതം കുഞ്ഞുങ്ങളെ പ്രതി ജീവിച്ചു തീർക്കേണ്ട ഗതികേടായിരിക്കും ഫലം.

newborn 1

മറ്റുള്ളവരുടെ കൈയ്യിൽ കുഞ്ഞിനെ കാണുമ്പോളുള്ള അത്രയ്ക്ക് സുഖമുണ്ടായിരിക്കില്ല സ്വന്തമായി ഒന്നിനെ കിട്ടുമ്പോൾ എന്നോർക്കുക. ഒരു കുഞ്ഞിന് ജനിക്കാനായി സ്വന്തം ശരീരവും ജീവനുമാണ് പണയം വെക്കേണ്ടി വരുന്നെന്നിരിക്കെ കുടുബക്കാരെ ബോധിപ്പിക്കാനും, കുടുബപ്പേര് നിലനിർത്താനും, നാട്ടുകാരെ ബോധിപ്പിക്കാനും മാത്രമായി അതിനു മുതിരരുത്. ഒരു കുഞ്ഞിന് ജനിക്കാൻ സ്വന്തം ശരീരത്തിൽ ഇടം നൽകണോ വേണ്ടയോ എന്നതിന്‍റെ പൂർണ്ണ അവകാശം സ്ത്രീയ്ക്ക് മാത്രമുള്ളതാണ്.

ഒരു കുഞ്ഞിനെ പോറ്റാൻ അതിനോടുള്ള ഇഷ്ടവും, വാത്സല്യവും, വൈകാരികതയും മാത്രം പോരാ, ഇന്നത്തെ സാമൂഹിക നിലവാരത്തിൽ അതിനെ വളർത്താനുള്ള സാമ്പത്തിക ഭദ്രത കൂടി ഉറപ്പു വരുത്തേണ്ടതുണ്ട്. കുടുബവും മാതൃത്വവുമൊക്കെ എത്രമാത്രം മഹത്വവൽക്കരിച്ചാലും കവി വാചകങ്ങളിൽ വർണ്ണിച്ചാലും ഇവയെന്നും പെണ്ണിനു നിവർന്നു നിൽക്കാൻ തടസ്സമാവുന്ന അവളുടെ മുതുകത്തെ ഭാരം തന്നെയാണ്.

സ്വന്തം കരിയറും പാഷനും ജീവിതവും മാറ്റിവെച്ചുകൊണ്ടുള്ള അമ്മ സ്നേഹം വിളമ്പാതെ, ഇതിനെയെല്ലാം നിലനിർത്തിക്കൊണ്ട് അതിനോടൊപ്പം മക്കളെ വളർത്താനാവണം. അതിനു കഴിയുമെങ്കിൽ മാത്രം വിവാഹവും മാതൃത്വവും സ്വീകരിക്കുക. ഇവയൊന്നും നിര്‍ബന്ധിതമല്ലെന്നും ചോയ്‌സാണെന്നും നല്ലവണ്ണം ബോധ്യപ്പെടുക.

കുറിപ്പ്: മക്കൾ ദൈവത്തിന്‍റെ ദാനമാണെന്നും, മാതൃത്വം അമൂല്യമായ വരദാനമാണെന്നും ‘വിശ്വസിക്കുന്നവർ’ ഇതുവഴി വരണമെന്നില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here