അനുക്രീതി വാസിന് മിസ് ഇന്ത്യ കിരീടം

തമിഴ്‌നാട് സ്വദേശിനിയായ അനുക്രീതി വാസിന് ഫെമിന മിസ് ഇന്ത്യ 2018 കിരീടം. മുംബൈയിൽ നടന്ന മത്സരത്തിൽ 29 മത്സരാർത്ഥികളെ പിന്നിലാക്കിയാണ് ഫെമിന മിസ് ഇന്ത്യ കിരീടം അനുക്രീതി സ്വന്തമാക്കിയത്. 2017ലെ ലോകസുന്ദരി മാനുഷി ഛില്ലറാണ് അനുക്രീതിക്ക് കിരീടം അണിയിച്ചത്. ഹരിയാന സ്വദേശിനിയായ മീനാക്ഷി ചൗധരിയാണ് ഫസ്റ്റ് റണ്ണർ അപ്പായി തിരഞ്ഞെടുക്കപ്പെട്ടത്. സെക്കന്റ് റണ്ണർ അപ്പായി ആന്ധ്ര സ്വദേശിനി ശ്രേയ റാവു തിരഞ്ഞെടുക്കപ്പെട്ടു.
ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, നടനായ ആയുഷ്മാൻ ഖുറാന എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പഠാൻ, കെ.എൽ.രാഹുൽ ബോളിവുഡ് താരങ്ങളായ മലൈക അറോറ, ബോബി ഡിയോൾ, കുനാൽ കപൂർ എന്നിവർ വിധി കർത്താക്കളായിരുന്നു.
ചെന്നൈയിലെ ലയോള കോളേജിൽ ബിരുദ വിദ്യാർഥിനിയാണ് അനുക്രീതി. 2018 ലോക സുന്ദരി പട്ടത്തിനായി ഇന്ത്യയെ അനുക്രീതി വാസാണ് ഇനി പ്രതിനിധീകരിക്കുക. ബാക്കിയുളള രണ്ട് റണ്ണർ അപ്പുകൾ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ 2018, മിസ് യുനൈറ്റഡ് കോണ്ടിനെന്റ്‌സ് 2018 എന്നീ വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here