കുട്ടനാട് വായ്പാ തട്ടിപ്പ് കേസ്; ഫാ. തോമസ് പീലിയാനിക്കലിന് ഉപാധികളോടെ ജാമ്യം

കുട്ടനാട് വായ്പാ തട്ടിപ്പ് കേസില്‍ ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. മറ്റ് കേസുകളില്‍ ഉള്‍പ്പെടരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. രാമങ്കരി ഒന്നാം ക്ലാസ് ജൂഡീഷ്യല്‍ കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കുട്ടനാട് വികസസമിതിയുമായി ബന്ധപ്പെട്ട് നിരവധി സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍ ഫാ. തോമസ് പീലിയാനിക്കലിനെതിരെ ഉയര്‍ന്നിരുന്നു. തട്ടിപ്പിന് ഇരയായവര്‍ നല്‍കിയ വിവിധ കേസുകളാണുള്ളത്. ഇതില്‍ ഒരു കേസില്‍ ചങ്ങനാശേരി അതിരൂപതയിലെ മുതിര്‍ന്ന വൈദികനായ തോമസ് പീലിയാനിക്കല്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. എന്നാല്‍ മറ്റ് നാലുകേസുകളിലാണ് അദ്ദേഹത്തെ ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കുട്ടനാട്ടിലെ നിരവധി ആളുകളുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി വ്യാജരേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍ നിന്ന് പ്രതികള്‍ കാര്‍ഷിക വായ്പ തട്ടിയെടുത്തതെന്നാണ് കേസ്. വിശ്വാസ വഞ്ചനക്കും വ്യാജരേഖ ചമച്ച് വായ്പ തട്ടിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here