വിപണിയില്‍ വിഷം കലര്‍ന്ന മത്സ്യം; പരിശോധന കര്‍ശനമാക്കാന്‍ സര്‍ക്കാര്‍
സംസ്ഥാനത്ത് ഫോര്‍മലിന്‍ കലര്‍ത്തിയ മത്സ്യം വില്‍പ്പന നടത്തുന്നതിനെതിരെ കര്‍ശന നടപടികളുമായി ഭക്ഷ്യസുരക്ഷ വിഭാഗം രംഗത്ത്. സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്ന മത്സ്യങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.
പാലക്കാട് നാല് ടണ്‍ ചെമ്മീനില്‍ ഫോര്‍മലിന്‍ കലര്‍ത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷ വിഭാഗം മത്സ്യവും വാഹനവും പിടിച്ചെടുത്തിരുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഫോര്‍മലിന്‍ കലര്‍ത്തിയ മത്സ്യം എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ വ്യാപകമാണെന്ന് ഭക്ഷ്യസുരക്ഷ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പാലക്കാടിന് പുറമെ തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം ഫോര്‍മലിന്‍ കലര്‍ത്തിയ മത്സ്യം പിടിച്ചെടുത്തിരുന്നു.
മൃതദേഹങ്ങള്‍ അഴുകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ലായനിയാണ് ഫോര്‍മലിന്‍. ഇത് മനുഷ്യശരീരത്തിനകത്ത് എത്തിയാല്‍ മാരകമായ രോഗങ്ങള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here