അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി എടുത്ത തീരുമാനം മറികടന്ന് ചീഫ് ജസ്റ്റീസിന്റെ പ്രൈവറ്റ് സെക്രട്ടറിയെ സർവീസിൽ തുടരാൻ അനുവദിക്കാൻ നീക്കം

ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ആൻറണി ഡൊമിനിക്കിന്റെ നേതൃത്വത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി എടുത്ത തീരുമാനം മറികടന്ന് ചീഫ് ജസ്റ്റീസിന്റെ പ്രൈവറ്റ് സെക്രട്ടറിയെ സർവീസിൽ തുടരാൻ അനുവദിക്കാൻ നീക്കം. ചീഫ് ജസ്റ്റീസിന്റെ പ്രൈവറ്റ് സെക്രട്ടറി എൻ മഹാദേവന്റെ സേവന കാലാവധി നീട്ടി നൽകാനാണ് അണിയറ നീക്കം. മഹാദേവന്റെ സേവനം 2017 ജൂലൈയിൽ അവസാനിച്ചിരുന്നെങ്കിലും അതേ വർഷം ജൂലൈ 31 മുതൽ ഒരു വർഷത്തേക്ക് നീട്ടി നൽകിയിരുന്നു. 2018 ജൂലൈ 31 കാലാവധി അവസാനിക്കാനിരിക്കെയാണ് വീണ്ടും തുടരാൻ അനുവദിക്കാൻ നീക്കം നടക്കുന്നത്.
മഹാദേവൻ വിരമിക്കുന്ന മുറയ്ക്ക് ചീഫ് ജസ്റ്റീസിന്റെ സെക്രട്ടേറിയറ്റിന്റെ ചുമതലക്കാരനായി ഡെപ്യൂട്ടി റജിസ്ട്രാറുടേയോ, അസിസ്റ്റന്റ് റജിസ്ടാറുടേയോ പദവിയിൽ കുറയാത്ത ആളെ നിയമിക്കാനായിരുന്നു മുൻ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ
തീരുമാനം ഈ വർഷം മെയ് 28ന് റജിസ്ട്രാർ ജനറൽ ഉത്തരവായി ഇറക്കുകയും അക്കൗണ്ടൻറ് ജനറൽ അടക്കമുള്ള വർക്ക് പകർപ്പ് അയക്കുകയും ചെയ്തിരുന്നു.
മഹാദേവൻ വിരമിക്കുന്ന ഒഴിവിൽ ചീഫ് ജസ്റ്റീസിന്റെ സെക്രട്ടേറിയറ്റിന്റെ ചുമതലക്കാരനായി അസിസ്റ്റൻറ് റജിസ്ട്രാർ പി. ദേവേന്ദ്ര കുമാർ ചുമതല ഏൽക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. ദേവേന്ദ്രകുമാർ ചീഫ് ജസ്റ്റീസിന്റെ സെക്രട്ടേറിയറ്റിന്റെ ചുമതല നിർവഹിക്കുന്നതിനൊപ്പം ചീഫ് ജസ്റ്റീസിന്റെ പേഴ്‌സണൽ അസിസ്റ്റന്റുമാരുടെയും അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റുമാരുടെ യും ജോലികളുടെ മേൽനോട്ടവും നിർവഹിക്കണം.
മറ്റ് ജഡ്ജിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടേയും പേഴ്‌സണൽ അസിസ്റ്റന്റുമാരുടേയും കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാരുടേയും ചുമതലകൾ തീരുമാനിക്കാനുള്ള അധികാരവും ഉത്തരവു പ്രകാരം ദേവേന്ദ്രകുമാറിന്
നൽകിയിരുന്നു .
എന്നാൽ മഹാദേവന് വീണ്ടും കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റീസ് മുഖ്യമന്ത്രിക്ക് കത്തെഴുതിയതായാണ് അനൗദ്യോഗീക വിവരം. ഹൈക്കോടതിയുടെ ഭരണച്ചുമതലയുള്ള റജിസ്ട്രാർ ജനറൽ അറിയാതെയാണ് ചീഫ് ജസ്റ്റീസ് കത്തെഴുതിയതെന്നാണ് സൂചനകൾ.
മഹാദേവന് കാലാവധി നീട്ടിക്കൊടുക്കാനുള്ള നീക്കത്തിൽ ഹൈക്കോടതിയിലെ ജീവനക്കാർക്കിടയിൽ വൻ അമർഷം പുകയുകയാണ്. വിരമിച്ചയാളെ അതേ തസ്തികയിൽ വീണ്ടും തുടരാൻ അനുവദിക്കുന്നത് തങ്ങളുടെ പ്രമോഷൻ സാധ്യത ഇല്ലാതാക്കുമെന്നാണ് ജീവനക്കാരുടെ പ്രധാന പരാതി.
മാത്രമല്ല സാമ്പത്തീക പ്രതിസന്ധിയിലായ സർക്കാരിന് തുടർ നിയമനം വൻ ബാധ്യത ആണെന്നും അവർ
ചുണ്ടിക്കാട്ടുന്നു. വിരമിച്ചയാളെ വീണ്ടും തുടരാൻ അനുവദിക്കുന്നത് സർക്കാർ നയത്തിനു വിരുദ്ധമാണന്ന
അഭിപ്രായവും ജീവനക്കാർക്കിടയിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here