ഫ്‌ളിപ്പ്കാർട്ട് – വാൾമാർട്ട് സഖ്യത്തിനെതിരെ വ്യാപാരികൾ സുപ്രീം കോടതിയെ സമീപിക്കുന്നു
ഫ്‌ളിപ്പ്കാർട്ട് -വാൾമാർട്ട് സഖ്യത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യാപാരികൾ 1600 കോടി ഡോളറിന് രാജ്യത്തെ ഒന്നാംനിര ഇ കൊമേഴ്‌സ് സൈറ്റായ ഫൽപ്പ് കാർട്ടിനെ വാൾമാർട്ട് ഏറ്റെടുക്കുന്നത് ഓഫ്‌ലൈൻ വ്യാപാരികൾക്ക് കനത്ത നഷ്ടം വരുത്തി വെക്കുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ കരാറിനെ ചെറുത്തു നിൽക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. അവകാശ സംരക്ഷണത്തിനായി ഏതറ്റം വരെയും പോകുമെന്നാണ് വ്യാപാരികൾ അറിയിച്ചിരിക്കുന്നത്.
വ്യാപാരികൾ സർക്കാരിനെ ആശങ്കകൾ അറിയിച്ചിട്ടുണ്ട്. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ വിഷയം ഉന്നയിക്കുമെന്ന് വ്യാപാരികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്‌സ് അറിയിച്ചു. സർക്കാർ ഇടപാട് മരവിപ്പിച്ചില്ലെങ്കിൽ കൂടുതൽ നടപടികളുമായി മുന്നോട്ട് പോകാനാണ് വ്യാപാരികളുടെ തീരുമാനം.
സംഘടനയക്കു കീഴിലുള്ള വ്യാപാരികൾ തിങ്കളാഴ്ച രാജ്യ വ്യാപകമായ പ്രതിഷേധം നടത്തിയിരുന്നു. കരാർ യാഥാർത്ഥ്യമായാൽ രാജ്യത്തെ ചെറുകിടഇടത്തരം വ്യാപാരരംഗം താറുമാറാകുമെന്നാണ് വ്യാപാരികളുടെ പക്ഷം. സർക്കാർ ഇടപാട് റദ്ദാക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രതിഷേധം മറികടന്ന് ഇടപാട് തുടർന്നാൽ ഏതുതരത്തിലുള്ള പ്രതിഷേധത്തിനും വ്യാപാരി സമൂഹം തയാറാകുമെന്നും സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൽ പറഞ്ഞു. ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാനും വ്യാപാരികൾ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരാർ രാജ്യത്ത് ആമസോൺ, വാൾമാർട്ട് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ കുത്തകവൽക്കരണത്തിന് കാരണമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ കരാർ ഒരിക്കലും രാജ്യത്തെ ഓഫ്‌ലൈൻ റീട്ടെയ്ൽ മേഖലയ്ക്ക് തടസമാവില്ലെന്നാണ് വാൾമാർട്ട് കോംപറ്റീഷൻ കമ്മീഷനെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. പ്രതിഷേധങ്ങൾക്കിടയിലും കരാർ സാധ്യമാകാനുള്ള സാധ്യതകളാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here