അഭിമന്യു വധക്കേസില്‍ അന്യായ തടങ്കല്‍: മൂന്ന് വീട്ടമ്മമാര്‍ ഹൈക്കോടതിയെ സമീപിച്ചു

അഭിമന്യു വധക്കേസിൽ പീഡനം ആരോപിച്ച് പൊലീസിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഭർത്താക്കൻമാരെയും മക്കളേയും കസ്റ്റഡിയിലെടുക്കുകയും അന്യായ തടങ്കലിൽവെച്ച് പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് മൂന്നു വീട്ടമ്മമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ആലുവ ചുണങ്ങംവേലി സ്വദേശിനി ഷഹർബാൻ, പള്ളുരുത്തി സ്വദേശിനികളായ നാദിറ,മൻസിയ എന്നിവരാണ് കോടതിയെ സമീപിച്ചത്.
അഭിമന്യൂ വധത്തിൽ പങ്കുണ്ടെന്നാരോപിച്ച് മക്കളായ ആരിഫിനേയും ആദിലിനേയും അന്വേഷിക്കുന്ന പൊലീസ് കുടുംബത്തെ ഒന്നടങ്കം പൊലീസ് സ്റ്റേഷനിലേക്ക് പീഡിപ്പിക്കുകയാണെന്ന് ഷഹർബാൻ ഹർജിയിൽ ആരോപിക്കുന്നു. ഭർത്താവ് മുഹമ്മദ് സലിമിനെ കസ്റ്റഡിയിൽ എടുത്ത് ഒരു ദിവസം അന്യായ തടങ്കലിൽ വെച്ചശേഷം ഹൈക്കോടതി മാർച്ചുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാക്കി ജയിലിൽ അടച്ചു.
19 കാരനായ മകൻ ആമിറിനെ പൊലീസ് അന്യായ തടങ്കലിലാക്കിയെന്നും പ്രായപൂർത്തിയാവാത്ത മകളേയും തന്നെയും സ്റ്റേഷനിൽ വിളിപ്പിച്ച് മണിക്കുറുകളോളം ഇരുത്തിയെന്നും ഷഹർബാൻ ഹർജിയിൽ പറയുന്നു. ആരിഫിനെ കിട്ടിയില്ലങ്കിൽ അമീറിനെ കേസിൽ പ്രതിയാക്കുമെന്ന്
പൊലീസ് ഭീഷണിപ്പെടുത്തുകയാണന്നും ഹർജിയിൽ ആരോപിക്കുന്നു.
ഭർത്താക്കൻമാരെ പൊലീസ് അന്യായമായി കസ്റ്റഡിയിൽ എടുത്തെന്നാണ് നാദിറയുടേയും മൻസിയയുടേയും പരാതി. കേസുകൾ കോടതി നാളെ പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here