എന്‍. രാമചന്ദ്രന്‍ അവാര്‍ഡ് മേധ പട്കര്‍ ഏറ്റുവാങ്ങി

ജനങ്ങളുടെ താല്‍പര്യം സംരക്ഷിച്ചിരുന്ന നിയമങ്ങള്‍ പലതും മാറ്റിയെഴുതപ്പെടുകയാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും നര്‍മദാ ബചാവോ ആന്ദോളന്‍ കണ്‍വീനറുമായ മേധ പട്കര്‍. പി. സുബ്രഹ്മണ്യം ഹാളില്‍ എന്‍. രാമചന്ദ്രന്‍ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍. നെല്‍വയല്‍ സംരക്ഷിക്കാന്‍ 2008 ല്‍ കൊണ്ടുവന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാനും ശ്രമങ്ങള്‍ നടക്കുന്നു. ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നവരുടെ കൂടെയാണ് നാം നില്‍ക്കേണ്ടത്. പ്രീത ഷാജിയുടെ പ്രശ്‌നം പരിഹരിക്കാന്‍ ഇടത് സര്‍ക്കാര്‍ ഇടപെടണമെന്നും മേധാ പട്കര്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് കർഷക ആത്മഹത്യ കൂടുകയാണ് . സർവശക്തമായ സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നില്ല. അവർക്ക് നീതി നൽകുന്നില്ല. ജനകീയ പ്രശ്നങ്ങളിലുള്ള ശക്തമായ എഡിറ്റോറിയലുകളിലൂടെ എൻ. രാമചന്ദ്രൻ ജനപക്ഷത്താണ് നിലയുറപ്പിച്ചത്. അഴിമതിക്കാരും വർഗീയവാദികളുമായ രാഷ്ട്രീയക്കാരെ തുറന്നെതിർക്കണം. പണം നൽകിയുള്ള വാർത്തകളും വ്യാജ വാർത്തകളും പത്രപ്രവർത്തനത്തിെൻറ ഭാഗമായി മാറുകയാണ്. ഇതിനെ ചെറുക്കുകയാണ് ഏതൊരു ആക്ടിവിസ്റ്റിന്റെയും പ്രധാന കർത്തവ്യമെന്നും അവർ പറഞ്ഞു.
സുപ്രീം കോടതി റിട്ട. ജഡ്ജി വെങ്കിട്ട ഗോപാല ഗൗഡ മേധാ പട്കറിന് എന്‍. രാമചന്ദ്രന്‍ അവാര്‍ഡ് സമ്മാനിച്ചു. ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് പ്രഭാവര്‍മ്മ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംഗീതാ മധു, പി.പി. ജെയിംസ്, മജീന്ദ്രന്‍, കുസുമം ജോസഫ്, എന്‍. രാമചന്ദ്രന്‍, ഡോ. ആര്‍.വി.ജി മേനോന്‍, അഞ്ജു ശ്രീനിവാസന്‍, ജി. ശേഖരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. എന്‍. രാമചന്ദ്രന്റെ മക്കളായ ലേഖാ മോഹന്‍, ലക്ഷ്മി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here