ജലനിരപ്പ് താഴുന്നില്ല; അഞ്ചാം ഷട്ടര്‍ തുറന്നു

ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടറും തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 2401.60 അടിയിലേക്ക് എത്തി. അഞ്ച് ഷട്ടറുകള്‍ തുറന്നിട്ടും ഡാമിലെ ജലനിരപ്പ് താഴുന്നില്ല. ചെറുതോണി പരിസരത്തും പെരിയാര്‍ തീരത്തും അതിജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെക്കന്റില്‍ നാല് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്. ഇത് ഘട്ടംഘട്ടമായി ഏഴ് ലക്ഷത്തിലേക്ക് എത്തിക്കും.
ട്രയല്‍ റണ്ണിന്റെ ഭാഗമായി ഇന്നലെ ഉച്ചക്ക് 12.30 നാണ് 26 വര്‍ഷത്തെ ഇടവേളക്ക് ശേഷം ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്നത്. നാല് മണിക്കൂര്‍ നേരത്തെ ട്രയല്‍ റണ്ണിന് ശേഷം ഡാം ഷട്ടര്‍ അടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അത് സാധ്യമായില്ല. രാത്രി മുഴുവന്‍ ഒരു ഷട്ടര്‍ തുറന്നു തന്നെ കിടന്നു. സെക്കന്റില്‍ 50000 ലിറ്റര്‍ വെള്ളമായിരുന്നു രാത്രിയില്‍ ഒഴുക്കിവിട്ടിരുന്നത്.
എന്നാല്‍, മഴ തുടര്‍ന്നതോടെ ജലനിരപ്പ് വര്‍ധിച്ചു. ഇന്ന് രാവിലെ ചെറുതോണി മറ്റ് രണ്ട് ഷട്ടര്‍ കൂടി തുറന്നു. 40 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 1,25,000 ലിറ്റര്‍ മുതല്‍ 1,50,000 ലിറ്റര്‍ വരെ വെള്ളമായിരുന്നു പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നത്. ഇങ്ങനെ ഒഴുക്കി കളഞ്ഞിട്ടും ജലനിരപ്പ് കുറഞ്ഞില്ല. മാത്രമല്ല, നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മൂന്ന് ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തി വെള്ളം ഒഴുക്കി കളഞ്ഞു. എന്നാല്‍, പിന്നെയും ഇടുക്കി ഡാമില്‍ ജലനിരപ്പ് വര്‍ധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നാലാം ഷട്ടറും അഞ്ചാം ഷട്ടറും ഏതാനും മിനിറ്റുകളുടെ മാത്രം വ്യത്യാസത്തില്‍ തുറന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here