നാഷണൽ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി രണ്ടാമതും യോഗം ചേർന്നു; രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി

സംസ്ഥാനത്തെ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താൻ നാഷണൽ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി രണ്ടാമതും യോഗം ചേർന്നു. ക്യാബിനറ്റ് സെക്രട്ടറി പികെ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള, തമിഴ്‌നാട് ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. കര-വ്യോമ-നാവിക സേനയോട് ഇനിയും രക്ഷാപ്രവർത്തനം ഊർജിതമാക്കണമെന്നും അതിനായി ഇനിയും സാമഗ്രികൾ എത്തിക്കണമെന്നും അറിയിച്ചു.
ബോട്ട്, ഹെലികോപ്റ്റർ, ലൈഫ് ജാക്കറ്റുകൾ, റെയിൻകോട്ട്, ഗംബൂട്ടുകൾ, ടവർ ലൈറ്റ് എന്നിവ നൽകണമെന്നും പ്രളയത്തിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാനായി മോട്ടോർബോട്ടുകൾ നൽകണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
ഇതുവരെ 339 മോട്ടോർ ബോട്ടുകൾ, 2800 ലൈഫ് ജാക്കറ്റുകൾ, 1400 ലൈഫ് ബോയ്കൾ, 1000 റോയിൻകോട്ട് തുടങ്ങിയവ വിതരണം ചെയ്തിട്ടുണ്ട്. ഒരു ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. അടുത്ത ഒരു ലക്ഷം ഭക്ഷണപ്പൊതി വിതരണം ചെയ്യാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്.
1,20,000 വെള്ളം കുപ്പികൾ റെയിൽവേ നൽകിയിട്ടുണ്ട്. ഇനിയും 1,20,000 വെള്ളം കുപ്പികൾ നൽകുമെന്നും റെയിൽവേ പറഞ്ഞു. 2.9 ലക്ഷം വെള്ളം കുപ്പികളുമായി എത്തുന്ന സ്‌പെഷ്യൽ ട്രെയിൻ നാളെ കായംകുളത്ത് എത്തും.
സ്ഥിതിഗതികൾ വിലയിരുത്താൻ നാളെ വീണ്ടും യോഗം ചേരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here