വിദേശ ഫണ്ട്; കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്ത് വസ്തുതകള്‍

-ആര്‍. രാധാകൃഷ്ണന്‍
ലോക സാമ്പത്തിക ശക്തിയായി മാറുന്ന രാജ്യത്തിന് തങ്ങളുടെ ഒരു സംസ്ഥാനത്തെ ദുരന്ത മുഖത്ത് നിന്ന് സംരക്ഷിക്കാന്‍ മറ്റൊരു രാജ്യത്തിന്റേയും ഏജന്‍സിയുടേയും സഹായം ആവശ്യമില്ലെന്ന് പ്രഖ്യാപിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. യുഎന്നും, യുഎഇയും നല്‍കാമെന്ന് ഏറ്റ സഹായങ്ങള്‍ നന്ദിയോടെ നിരസിച്ച് കേന്ദ്രം നയം വ്യക്തമാക്കി. എന്നാല്‍ ഇങ്ങനെ ഒരു തീരുമാനം കൈക്കൊള്ളാന്‍ വിധം യുക്തിഭദ്രമാണോ കേന്ദ്രം അവതരിപ്പിക്കുന്ന ന്യായം എന്ന ചോദ്യത്തിന് അല്ല എന്നാണ് സ്ഥിതി വിവരം നല്‍കുന്ന ഉത്തരം.
ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന ഖ്യാതി മേനിയോടെ സ്ഥാപിയ്ക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാറിന്റേത്. വലിയ സമ്പത് ഘടന എന്ന നിര്‍വചനം ജിഡിപി നിരക്കിനെ മാത്രം ആശ്രയിച്ച് പെരുപ്പിച്ച് കെട്ടിയിട്ടുള്ള ബലൂണാണെന്ന യാഥാര്‍ത്ഥ്യം ഇവിടെ കേന്ദ്രം ബോധപൂര്‍വ്വം മറയ്ക്കുന്നു. പരമപ്രധാനമായ ഹ്യുമന്‍ ഡവലപ്മെന്റ് ഇന്‍ഡക്സില്‍ ആകെയുള്ള 189രാജ്യങ്ങളില്‍ 131ാം സ്ഥാനം മാത്രമാണ് ഇപ്പോഴും ഇന്ത്യയ്ക്ക്. ഹ്യുമന്‍ ഹാപ്പിനസ് ഇന്റക്സ് പരിശോധിച്ചാലും ഈ വലിയ സാമ്പത്തിക ശക്തിയുടെ സ്ഥാനം 133മത് മാത്രം. ലോക രാജ്യങ്ങളുടെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയില്‍ 100ാം സ്ഥാനം കൊണ്ട് ഇന്ത്യ തൃപ്തിപ്പെടുന്നു. അതായത് ജിഡിപി നിരക്കിനെ മാത്രം ആശ്രയിച്ച് തയ്യാറാക്കിയ പട്ടികയിലെ ആറാം സ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള വാശിപിടുത്തം യുക്തിസഹമല്ലെന്ന് ചുരുക്കം.
ഇനി ഇതിനെല്ലാം ഉപരി രാജ്യത്തിന്റ സാമൂഹ്യ സുരക്ഷയ്ക്ക് മാറ്റിവച്ചിട്ടുള്ള കേന്ദ്രബജറ്റിലെ മുഴുവന്‍ തുകയും വിനിയോഗിച്ചാലും പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ തികയില്ല. വിദേശ സഹായം സ്വീകരിക്കാന്‍ യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയ നയമാണ് പ്രാഥമിക തടസ്സമായി കേന്ദ്രം വിവരിക്കുന്നത്. വികസനത്തിനും സാമൂഹിത സമത്വത്തിനും തടസ്സമായ ഏത് നിയമവും തിരുത്തണമെന്ന നിലപാട് പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ കേവലം ഒരു നയം തിരുത്താന്‍ കാട്ടുന്ന വിമുഖത അത്കൊണ്ട് തന്നെ പൊതുസമൂഹത്തിന് ദഹിക്കുന്നതും ഇല്ല
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here