സൗദിവല്‍ക്കരണത്തിന്റെ പുതിയ ഘട്ടം ഉടന്‍; ആശങ്കയോടെ മലയാളികളും

സൗദിവല്‍ക്കരണത്തിന്റെ പുതിയ ഘട്ടം ആരംഭിക്കാന്‍ ഇനി പന്ത്രണ്ട് ദിവസം മാത്രം. ആശങ്കയോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍. പതിനൊന്നാം തിയ്യതി മുതല്‍ ശക്തമായ പരിശോധന നടക്കും.
സ്വദേശീവല്‍ക്കരണത്തിന്റെ പുതിയ ഘട്ടം സെപ്റ്റംബര്‍ പതിനൊന്നിന് ആരംഭിക്കും. മലയാളികള്‍ ഉള്‍പ്പെടെ വിദേശികളില്‍ കൂടുതലും ജോലി ചെയ്യുന്ന പന്ത്രണ്ട് മേഖലകളിലാണ് സൗദിവല്‍ക്കരണം നടപ്പിലാക്കുന്നത്. മുപ്പതോളം ഇനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പദ്ധതിയുടെ പരിധിയില്‍പ്പെടും. വാഹന ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഫര്‍ണീച്ചര്‍ കടകള്‍, പാത്രക്കടകള്‍ എന്നിവയില്‍ സെപ്റ്റംബര്‍ പതിനൊന്നിനു പദ്ധതി പ്രാബല്യത്തില്‍ വരും. വാച്ച്, കണ്ണട, ഇലക്ട്രിക് സാധനങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളില്‍ നവംബര്‍ ഒമ്പതിന് നിയമം പ്രാബല്യത്തില്‍ വരും. മെഡിക്കല്‍ ഉപകരണങ്ങള്‍, വാഹന സ്‌പെയര്‍ പാര്‍ട്‌സുകള്‍, കെട്ടിട നിര്‍മാണ സാമഗ്രികള്‍, കാര്‍പ്പെറ്റ്, പലഹാരം തുടങ്ങിയവ വില്‍ക്കുന്ന കടകളില്‍ അടുത്ത ജനുവരി ഏഴു മുതലാണ് നിയമം ബാധകമാകുക.
ഈ മേഖലകളില്‍ നൂറു ശതമാനം സൗദിവല്‍ക്കരണം നടപ്പിലാക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന പദ്ധതി. വിവിധ കോണുകളില്‍ നിന്നുള്ള പരാതികളെ തുടര്‍ന്ന് പന്ത്രണ്ട് മേഖലകളിലും ഇളവ് പ്രഖ്യാപിച്ചു. നൂറു ശതമാനം സൗദിവല്‍ക്കരണത്തിനു പകരം ഈ മേഖലകളില്‍ എഴുപത് ശതമാനം സൗദികളെ ജോലിക്ക് വെച്ചാല്‍ മതിയാകും. നിബന്ധനകള്‍ക്ക് വിധേയമായി ചില മേഖലകളെ സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കി. ക്ലീനിംഗ്, ലോഡിംഗ്, മെക്കാനിക്ക്, ടെക്‌നിഷ്യന്‍, കടകളിലെ മാനേജര്‍ എന്നീ മേഖലകളില്‍ വിദേശികളെ ജോലിക്ക് വെക്കാം. കടകളിലെ മാനേജര്‍ തസ്തികയില്‍ ഒരു വിദേശിക്ക് പരമാവധി രണ്ട് വര്‍ഷം മാത്രമേ ജോലി ചെയ്യാന്‍ അനുമതി ലഭിക്കൂ. സെപ്റ്റംബര്‍ പതിനൊന്നു മുതലാണ് ഈ മേഖലകളില്‍ സൗദിവല്‍ക്കരണം ആരംഭിക്കുന്നത്.
സെപ്റ്റംബര്‍ പതിനൊന്നു മുതല്‍ നിയമലംഘകര്‍ക്കായി ശക്തമായ പരിശോധന ആരംഭിക്കുമെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇരുനൂറ് ഉദ്യോഗസ്ഥരെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
നിലവില്‍ ഈ മേഖലകളില്‍ ജോലി ചെയ്യുന്നതില്‍ ഭൂരിഭാഗവും വിദേശികളാണ്. ലക്ഷക്കണക്കിന് മലയാളികള്‍ ഈ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്. മലയാളികളുടെ ഉടമസ്ഥതയിലുള്ള ഭൂരിഭാഗം സ്ഥാപനങ്ങളെയും പുതിയ പദ്ധതി പ്രതികൂലമായി ബാധിക്കും. നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും. പല സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ടി വരും. പുതിയ ലെവിയും ജീവിതചെലവ് വര്‍ധിച്ചതും കാരണം ലക്ഷക്കണക്കിന് വിദേശികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയിരുന്നു. ഇത് സൗദിയിലെ ഏതാണ്ട് എല്ലാ വ്യാപാര മേഖലകളെയും ബാധിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here