എലിപ്പനി; കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്

എലിപ്പനിയുടെ കാര്യത്തില്‍ ഭീതി വേണ്ടെങ്കിലും മുന്‍കരുതല്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മൃഗങ്ങള്‍ വഴിയാണു രോഗം പടരുക എന്നതിനാല്‍ വളര്‍ത്തുമൃഗങ്ങളും കന്നുകാലികളുള്ളവരും ഇറച്ചിവ്യാപാരികളും പ്രതിരോധഗുളിക നിര്‍ബന്ധമായും കഴിക്കണം.
എന്താണ് എലിപ്പനി?
ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകര്‍ച്ചവ്യാധികളില്‍ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്.
രോഗവ്യാപനം
രോഗാണുവാഹകരയായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 4 മുതല്‍ 20 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു.
രോഗ ലക്ഷണങ്ങള്‍
പനി, പേശി വേദന (കാല്‍ വണ്ണയിലെ പേശികളില്‍) തലവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്നതാണ്.
ആരംഭത്തില്‍ ചികിത്സ തേടാതിരുന്നാല്‍?
ആരംഭത്തില്‍ ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും.
വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലുള്ള ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം അഞ്ചു മിനിറ്റെങ്കിലും തിളപ്പിക്കണം. പാചകത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം ഉപയോഗിക്കുക.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം സോപ്പ് ഉപയോഗിച്ചു കൈ കഴുകണം. ശരീരത്തില്‍ മുറിവുണ്ടെങ്കില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പോലും മലിനജലത്തില്‍ ഇറങ്ങരുത്. മുറിവില്ലെങ്കിലും കൂടുതല്‍ നേരം മലിനജലത്തില്‍ നില്‍ക്കരുത്. അപ്പോള്‍ തൊലി മൃദുലമാവുകയും അണുബാധയ്ക്കുള്ള സാധ്യതയും കൂടുതലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here