അനാവശ്യമായി സിവിൽ തർക്കങ്ങളിൽ ഇടപെടുന്ന പോലീസ് ഉദ്യോഗസ്ഥർ സർവീസിൽ തുടരേണ്ടതുണ്ടോ ? പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അനാവശ്യമായി സിവിൽ തർക്കങ്ങളിൽ ഇടപെടുന്ന പോലീസ് ഉദ്യോഗസ്ഥർ സർവീസിൽ തുടരേണ്ടതുണ്ടോ
എന്ന് സർക്കാർ വിശദീകരിക്കണമെന്ന് കോടതി നിർദേശിച്ചു. ഭൂമി
ഇടപാടിൽ 2015ൽ കൂട്ടു കച്ചവടം ഒഴിഞ്ഞ ഇടുക്കി കാളിയാർ സ്വദേശിയെ പങ്കു കച്ചവടക്കാരന്റെ പരാതിയിൽ സ്റ്റേഷനിലേക്ക് വിളിപ്പിച്ച തൊടുപുഴ സർക്കിൾ ഇൻസ്‌പെക്ടർ
എൻ ജി ശ്രീമോനെതിരായ പോലീസ് പീഡന പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം.
പരാതിയിൽ സർക്കിൾ ഇൻസ്‌പെകടറെ നേരിട്ടു വിളിച്ചു വരുത്തിയ കോടതി ഇത്തരം ഉദ്യോഗസ്ഥരെ ചവിട്ടിപ്പുറത്താക്കണ്ടതാണന്നും അഭിപ്രായപ്പെട്ടു. പോലീസ്
സ്റ്റേഷൻ പരിധിയിൽ വരാത്ത പരാതിയിലാണ് സിഐ തന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും
മർദിച്ച് ചെക്കിൽ ഒപ്പീടിക്കലാണ് സർക്കിൾ ഇൻസ്‌പെക്ടറുടെ രീതിയെന്നും പോലീസ്
ഉദ്യോഗസ്ഥനെതിരെ സമാന പരാതികൾ ഉണ്ടന്നും ഹർജിക്കാരൻ ബോധിപ്പിച്ചു.
പരാതി കിട്ടിയപ്പോൾ കോൺസ്റ്റബിൾ ഹാജരാവാൻ നിർദേശിച്ചതേയുള്ളു എന്നായിരുന്നു ശ്രീമോന്റെ വിശദീകരണം. സിഐ യുടെ വിശദീകരണം ഉപ്പു കൂട്ടാതെ വിഴുങ്ങാനാവില്ലന്ന് കോടതി അഭിപ്രായപ്പെട്ടു.
കേസിൽ സ്വന്തം ചെലവിൽ അഭിഭാഷകനെ വെക്കാനും വിശദീകരണം നൽകാനും കോടതി സിഐ ക്ക് നിർദ്ദേശം നൽകി. സിഐക്കെതിരെ സമാന പരാതികൾ ഉണ്ടെന്നും ഒരു പരാതിയിൽ താക്കീത് ചെയ്തിട്ടുണ്ടന്നും ഡിവൈഎസ്പി വിശദീകരിച്ചു. കേസിൽ ആഭ്യന്തര സെക്രട്ടറിയേയും ഡിജിപിയേയും കക്ഷി ചേർത്ത കോടതി വിശദീകരണം നൽകാനും നിർദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here