പകര്‍ച്ച പനി ; കോഴിക്കോട്ട് രണ്ട് ദിവസം സ്‌പെഷ്യല്‍ ഡ്രൈവ്

കൊതുകുജന്യ രോഗങ്ങള്‍ വ്യാപകമാകുന്നത് തടയുന്നതിനായി കോഴിക്കോട് ജില്ലയില്‍ ഈ മാസം 8, 9 തീയ്യതികളില്‍ സ്‌പൈഷ്യല്‍ ഡ്രൈവ് നടത്തും. കോര്‍പ്പറേഷന്‍ മുതല്‍ പഞ്ചായത്ത് തലം വരെ ഒരുമിച്ചാണ് പ്രവര്‍ത്തനം സംഘടിപ്പിക്കുക. ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. ശുചീകരണത്തിനൊപ്പം ഫോഗിങ് ഉള്‍പ്പെടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. തുടര്‍ന്ന് തിങ്കളാഴ്ച പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനവും നടക്കും. ഇതിനായി സ്‌പെഷ്യല്‍ ഡ്രൈവില്‍ പങ്കെടുത്ത മുഴുവന്‍ വകുപ്പുകളും തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍ദേശിച്ചു.
ഡ്രൈഡേയുടെ പ്രാധാന്യം കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും അതു വഴി സമൂഹത്തിലും എത്തിക്കുന്നതിനായി വിദ്യാലയങ്ങില്‍ ഇന്ന് (ആഗസ്റ്റ് 7) ആരോഗ്യ ജാഗ്രത പ്രതിജ്ഞ എടുക്കും. കൂടാതെ വെള്ളപ്പൊക്കം ഉണ്ടായ സ്ഥലങ്ങളിലെ വീടുകളിലുള്ളവര്‍ എലിപ്പനി പ്രതിരോധ മരുന്ന് കഴിച്ചിട്ടുണ്ടോ എന്നതും ഉറപ്പു വരുത്തും. എല്ലാ സ്‌കൂളുകളിലും ഒ.ആര്‍.എസ് ലായനി ഡിപ്പോ തുടങ്ങുന്നതിനും കുട്ടികള്‍ക്ക് ഒ.ആര്‍.എസ് ലായനി തയ്യാറാക്കുന്നതിനും പരിശീലനം നല്‍കുന്നതിനും കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
കലക്‌ട്രേറ്റ് ചേമ്പറില്‍ നടന്ന യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, ഡി.എം.ഒ ഡോ വി ജയശ്രീ, എന്‍.സി.ഡി.സി അഡൈ്വസര്‍ ഡോ എം.കെ ഷൗക്കത്തലി, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. ചടങ്ങില്‍ വിവിധ പകര്‍ച്ച വ്യാധികളെയും അവയ്ക്കുള്ള പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും വിവരിക്കുന്ന ആരോഗ്യവകുപ്പ് തയ്യാറാക്കിയ കൈപ്പുസ്തകം മേയര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here