ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; 24 മണിക്കൂറിനപ്പുറം ആരേയും സന്നിധാനത്ത് തുടരാന്‍ അനുവദിക്കില്ല
സന്നിധാനത്ത് സ്ത്രീകൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ പുതിയ നിയന്ത്രണങ്ങളുമായി കേരളാ പൊലീസ്. സന്നിധാനത്ത് ഭക്തർ ഒരു ദിവസത്തിൽ കൂടുതൽ തങ്ങരുതെന്ന് പൊലീസ് ഉന്നതതല യോഗം സർക്കാരിനോട് ശുപാർശ ചെയ്‌തു. തുലാമാസ പൂജാ കാലത്തെ സംഘർഷങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ അന്വേഷണം ശക്തമാക്കാനും ഡി.ജി.പിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം നിർദ്ദേശിച്ചു.
സന്നിധാനത്ത് ബോധപൂർവം ആളുകളെത്തി തങ്ങിയാണ് സംഘർഷമുണ്ടാക്കിയതെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് സന്നിധാനത്തും പരിസരത്തും ആളുകൾ ഒന്നിൽ കൂടുതൽ ദിവസം താമസിക്കുന്നത് തടയാൻ സർക്കാരിനോട് പൊലീസ് ശുപാർശ ചെയ്‌തത്. ഒരു ദിവസത്തിൽ കൂടുതൽ താമസിക്കാൻ ബോർഡോ സംഘടനകളോ ആർക്കും മുറി അനുവദിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. സന്നിധാനത്ത് തീര്‍ത്ഥാടാകര്‍ക്കു ചെലവഴിക്കാനുള്ള സമയം പരിമിതപ്പെടുത്തുകയാണ് പോലീസ്. 24 മണിക്കൂറിലധികം സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ല. ഒരു ദിവസത്തിനപ്പുറം മുറികള്‍ വാടകയ്ക്ക് കൊടുക്കരുതെന്ന് ലോഡ്ജ് ഉടമകള്‍ക്കും നിര്‍ദേശം നല്‍കും. നിലയ്ക്കല്‍ മുതല്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും പോലീസ് മുന്‍കരുതല്‍ സ്വീകരിക്കും.
സംഘർഷത്തിൽ രജിസ്റ്റർ ചെയ്‌ത കേസുകളിൽ തുടർ അന്വേഷണം ഉണ്ടാകും. സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയവർക്കെതിരെയും കടുത്ത നടപടിയുണ്ടാകും. പമ്പയിൽ കൂടുതൽ വനിതാ പൊലീസുകാരെ വിന്യസിക്കേണ്ടതില്ലെന്നും യോഗം വിലയിരുത്തി. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിഷൽ വിവിധ ജില്ലകളിലായി 146 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളുടെ തുടരന്വേഷണത്തിനായി ജില്ലകളിൽ എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here