‘ശബരിമലയിലേക്ക് കുടുംബസമേതം പോകും, കുടുംബസുഹൃത്തുക്കളായ സ്ത്രീകളും ഉണ്ടാകും’; എബിവിപി നേതാവിന് വധഭീഷണി
ശബരിമലയിലേക്ക് താന്‍ കുടുംബസമേതം പോകുമെന്നും കുടുംബസുഹൃത്തുക്കളായ മറ്റ് സ്ത്രീകളും തങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും നിലപാടെടുത്ത എബിവിപി നേതാവ് ശ്രീപാര്‍വതി ജെ.ബിക്ക് വധഭീഷണി. സുപ്രീം കോടതി വിധിയെ അനുകൂലിച്ച് താന്‍ ആര്‍എസ്എസ് മുഖപത്രമായ കേസരിയില്‍ അബിപ്രായമെഴുതിയിരുന്നെന്നും ഇതിനു ശേഷമാണ് ഭീഷണിയുണ്ടായതെന്നും ശ്രീപാര്‍വതി പറയുന്നു.
എബിവിപിയുടെ തിരുവനന്തപുരം നഗരപ്രമുഖ് കൂടിയായ ഇവർ കേസരിയുടെ ഒക്ടോബർ 12ന്റെ ലക്കത്തിലാണ് തന്റെ അഭിപ്രായം എഴുതിയത്. സമൂഹത്തിലെ വിവിധ തുറകളിലുള്ള സ്ത്രീകളെ ഉൾപ്പെടുത്തിയുള്ള ഒരു പംക്തിയിലായിരുന്നു അഭിപ്രായപ്രകടനം. ഇതേ പംക്തിയിൽ സ്ത്രീ സ്ത്രീ തന്നെയാണെന്നും കോടതിവിധി തെറ്റാണെന്നും പി വത്സലയും, സ്ത്രീകൾ പോയാൽ പമ്പാനദി മലിനമാകുമെന്ന് സുഗതകുമാരിയും അഭിപ്രായം പറഞ്ഞിരുന്നു.
തിരുവനന്തപുരം കോഓപ്പറേഷൻ ട്രെയിനിങ് കോളജിലെ വിദ്യാർത്ഥിയായ ശ്രീപാർവ്വതി ജെബി സുപ്രീംകോടതി വിധിയെ സർവ്വാത്മനാ സ്വാഗതം ചെയ്യുകയാണ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ ചെയ്തത്. തന്റെ കടുംബവും കുടുംബസുഹൃത്തുക്കളായ സ്ത്രീകളും ശബരിമലയില്‍ പോകുമെന്ന് ശ്രീപാർവ്വതി പറഞ്ഞു. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരിൽ സ്ത്രീകളെ പല മേഖലകളിൽ നിന്നും ഒഴിവാക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. ഏറെക്കാലമായുള്ള തന്റെ അഭിലാഷമാണ് നിറവേറാൻ പോകുന്നതെന്നും ശ്രീപാർവ്വതി കേസരിയിലെ കുറിപ്പിൽ വ്യക്തമാക്കുകയുണ്ടായി.
ഇതേ ലക്കത്തില്‍ തന്നെ എബിവിപി വനിതാ വിഭാഗം തിരുവനന്തപുരം ജില്ലാ ചുമതലക്കാരിയും ആര്‍എസ്എസ് ആറ്റിങ്ങല്‍ ജില്ലാ സേവാ പ്രമുഖ് സുജിത്തിന്റെ മകളുമായ അഞ്ജനയുടെ നിലപാടും ചര്‍ച്ചയായി. എന്റെ വിശ്വാസമാണ് എന്റെ ഈശ്വരന്‍. എന്നെക്കണ്ടാല്‍ കളങ്കപ്പെടുന്നുവന്‍ എങ്ങനെ ഈശ്വരനാകും എന്നാണ് അഞ്ജന കേസരിയുടെ ഒക്ടോബര്‍ 12 ലെ ലക്കത്തില്‍ ചോദ്യമുന്നയിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here