സനലിന്റെ കൊലപാതകം;ഡിവൈഎസ്പി ഒളിവില്‍ തന്നെ

സനല്‍ കുമാര്‍ കൊലക്കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഡിവൈഎസ്പി ഹരികുമാര്‍ ഒളിവില്‍ തുടരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സനല്‍ മരിക്കുന്നത്. അന്ന് മുതല്‍ ഒളിവിലാണ് ഹരികുമാര്‍. ഇത് പോലീസ് സേനയ്ക്ക് തന്നെ വലിയ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. ബന്ധുക്കളില്‍ സമ്മര്‍ദ്ദം ചെലുത്തി ഹരികുമാറ് കീഴടങ്ങാന്‍ സാഹചര്യം ഒരുക്കുകയാണ് പോലീസിന്റെ നീക്കം. കല്ലമ്പലത്തെ ഹരികുമാറിന്റെ വീട് പൂട്ടിയ നിലയിലാണ്. ഇവിടെ ഉണ്ടായിരുന്ന ഭാര്യയും മകനും ബന്ധുവീട്ടിലേക്ക് മാറിയതായി സൂചനയുണ്ട്. കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു. അതേസമയം ഹരികുമാറിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച‌് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിൽ കഴിവു തെളിയിച്ച ലോക്കൽ പൊലീസിലെയും ഷാഡോ പൊലീസിലെയും അംഗങ്ങളും സംഘത്തിലുണ്ട‌്. മൂന്ന‌് സംഘമായി തിരിഞ്ഞ‌് വിവിധ സംസ്ഥാനങ്ങളിൽ പ്രതിക്കായി തെരച്ചിൽ നടത്തിവരികയാണ്.
സനലിന്‍റെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഡി.വൈ.എസ്.പി പിടിച്ചു തള്ളിയപ്പോള്‍ വാഹനമിടിച്ച് സനലിന്‍റെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ സനലിന്‍റെ തല വീണ്ടും റോഡിലിടിക്കുകയും ഇതേ തുടര്‍ന്ന് രക്തസ്രാവം ഉണ്ടാവുകയുമായിരുന്നു. സനലിന്‍റെ വലതുകയ്യുടെ എല്ലിനും വാരിയെല്ലിനും ഒടിവുണ്ട്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ഫോറന്‍സിക് വിഭാഗം ഇന്ന് കൈമാറും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here