ലോക വനിത ട്വന്റി 20; ഇന്ത്യ സെമിയില്‍

തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ലോക വനിതാ ടി20 ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍. അയര്‍ലന്‍ഡിനെ 52 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ സ്ഥാനം ഉറപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. അയര്‍ലന്‍ഡിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍െടുക്കാനേ കഴിഞ്ഞുള്ളു.
രാധ യാദവിന്റെ മൂന്ന് വിക്കറ്റ് പ്രകടനവും 51 റണ്‍സെടുത്ത മിതാലി രാജിന്റെ പ്രകടനവുമാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. അയര്‍ലന്‍ഡ് നിരയില്‍ 33 റണ്‍സെടുത്ത ഇസൊബെല്‍ ജോയ്സ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഓപ്പണര്‍ ക്ലെയന്‍ ഷില്ലിങ്ടണ്‍ 23 റണ്‍സെടുത്തു. മറ്റാര്‍ക്കും രണ്ടക്കം പോലും നേടാന്‍ സാധിച്ചില്ല.
ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. 51 റണ്‍സെടുത്ത മിതാലി രാജിന്റെ പ്രകടനമാണ് ഇന്ത്യയുടെ സ്‌കോര്‍ 140 കടത്തിയത്. അയര്‍ലന്‍ഡിനായി കിം ഗാര്‍ത്ത് രണ്ട് വിക്കറ്റെടുത്തു. സ്മൃതി മന്ഥാന (33)യും മിതാലിയും നല്ല തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീടെത്തിയവരില്‍ ആര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ജമീമ റോഡ്രിഗസ് (18), ഹര്‍മന്‍പ്രീത് കൗര്‍ (7), വേദ കൃഷ്ണമൂര്‍ത്തി (9), ദയാലന്‍ ഹേമലത (4) എന്നിവര്‍ പെട്ടന്ന് മടങ്ങി. ദീപ്തി ശര്‍മ (11), രാധ യാവദ് (1) എന്നിവര്‍ പുറത്താവാതെ നിന്നു. മിതാലിയാണ് മാന്‍ ഓഫ് ദ മാച്ച്. നേരത്തെ ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യയുടെ മൂന്നാം ജയമാണിത്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനേയും രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനേയുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here