കാണാതായ തെലങ്കാന ട്രാന്‍സ്ജെന്റര്‍ സ്ഥാനാര്‍ത്ഥി തിരിച്ചെത്തി

കാണാതായ തെലങ്കാന നിയമസഭാ സ്ഥാനാര്‍ത്ഥിയായ ട്രാന്‍സ് വുമണ്‍ ചന്ദ്രമുഖി മുവ്വാല തിരിച്ചെത്തി. ഇന്നലെ രാത്രിയോടെ പോലീസ് സ്റ്റേഷനിലാണ് ചന്ദ്രമുഖി അഭിഭാഷകനോടൊപ്പം ഹാജരായത്. എവിടെ പോയതാണെന്നോ എന്താണ് സംഭവിച്ചതെന്നോ പോലീസിനോട് തുറന്ന് പറയാന്‍ ചന്ദ്രമുഖി തയ്യാറായിട്ടില്ല. എല്ലാം കോടതിയില്‍ പറയാമെന്നാണ് ചന്ദ്രമുഖി പോലീസ് സ്റ്റേഷനില്‍ വ്യക്തമാക്കിയത്. ചൊവ്വാഴ്ച മുതലാണ് ചന്ദ്രമുഖിയെ കാണാതായത്. തുടര്‍ന്ന് ഇവരെ തട്ടിക്കൊണ്ടുപോയതാകാമെന്ന് കാണിച്ച് ബഞ്ചാര ഹില്‍സ് പൊലീസ് സ്റ്റേഷനില്‍ സുഹൃത്തുക്കള്‍ പരാതി നല്‍കിയിരുന്നു.
ചന്ദ്രമുഖിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ചന്ദ്രമുഖിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തെലങ്കാനയിലെ ഗോഷമഹല്‍ മണ്ഡലത്തില്‍നിന്നുള്ള ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയാണ് ചന്ദ്രമുഖി. ചന്ദ്രമുഖി വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല. നടന്ന് പോകുന്നതും, മുഖം വ്യക്തമാകാതിരിക്കാന്‍ മുഖംമൂടി ധരിച്ചിരുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here