കവിതാമോഷണം: വിവാദങ്ങള്‍ കെട്ടടങ്ങി, ഇനി കവിതകള്‍ വായിക്കാം

ഒരു കവിതാമോഷണം ഉണ്ടാക്കിയ ഓളം പതിയെ കെട്ടടങ്ങുകയാണ്. അടുത്ത വിവാദം വരെ ഈ വിഷയം സംബന്ധിച്ച വിവാദങ്ങള്‍ ഇങ്ങനെ അണയാതെ കിടക്കുമെന്നതാണ് സത്യം. എസ് കലേഷ്, ദീപാ നിശാന്ത്, ശ്രീചിത്രന്‍ ഇവര്‍ മൂന്ന് പേരും ഉള്‍പ്പെട്ട കവിതമോഷണം കലേഷിന്റെ പ്രതികരണത്തോടെയാണ് പരിപൂര്‍ണ്ണ പരിസമാപ്തിയിലേക്ക് എത്തിയത് . മാപ്പ് വേണ്ട, തെറ്റു തിരുത്തി മുന്നോട്ട് പോകുക എന്നതായിരുന്നു കലേഷിന്റെ പ്രതികരണം. മോഷണത്തിന് പിന്നാലെ തുടങ്ങിയ സൈബര്‍ ആള്‍ക്കൂട്ട ആക്രമണത്തോട് യോജിപ്പില്ലെന്നും കലേഷ് വ്യക്തമാക്കിയതോടെ ദിവസങ്ങള്‍ നീണ്ട മോഷണ, ആരോപണ, പ്രത്യാരോപണ, പൊങ്കാല പരമ്പരകള്‍ക്ക് അവസാനമായി.
സര്‍വ്വീസ് മാഗസിനായ എകെപിസിടിഎ ജേണലിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് ദീപാ നിശാന്തിന്റെ ഫോട്ടോ അടക്കം ‘അങ്ങനെയിരിക്കെ’ എന്ന തലക്കെട്ടില്‍ കലേഷിന്റെ കവിത അച്ചടിച്ച് വരുന്നത്. അങ്ങനെയിരിക്കെ ഞാന്‍/നീ എന്നായിരുന്നു കലേഷ് എഴുതിയ കവിതയുടെ പേര്. കവിതയുടെ ‘ഉടമസ്ഥാവകാശം’ അവകാശപ്പെട്ട് ഇരുവരും രംഗത്ത് എത്തിയതോടെ വിവാദങ്ങള്‍ക്ക് ശരിക്കും തീപിടിച്ചു. എന്നാല്‍ ആദ്യം കലേഷിനെ തള്ളിപ്പറഞ്ഞ ദീപ നിശാന്ത് പിന്നീട് ശ്രീചിത്രന്‍ തന്റെ കവിതയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് തുറന്ന് പറയുകയും ചെയ്തു. ശ്രീചിത്രന്‍ ഇത് പ്രസിദ്ധീകരിക്കാതെ ഇരുന്നത് കൊണ്ട് സൗഹൃദത്തിന്റെ പേരില്‍ ഇത് താന്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചുവെന്നും ദീപ നിശാന്ത് പറഞ്ഞു. ഇതിന് പിന്നാലെ കലേഷിനോട് മാപ്പും പറഞ്ഞു. ഇതിന് മറുപടിയായി കലേഷിന്റെ പ്രതികരണം കൂടിയെത്തിയപ്പോള്‍ ദിവസങ്ങള്‍ നീണ്ട കോലാഹലങ്ങള്‍ക്ക് പരിസമാപ്തിയുമായി.
ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കലേഷ് സ്വന്തം ബ്ലോഗില്‍ പബ്ലിഷ് ചെയ്യുകയും മാധ്യമം ആഴ്ചപതിപ്പില്‍ അടക്കം അച്ചടിച്ച് വന്ന കവിതയാണ് 2018ല്‍ എകെപിസിടിഎയുടെ ജേണലില്‍ ദീപ നിശാന്തിന്റെ പേരില്‍ വന്നത്. ചെറിയ വ്യത്യാസങ്ങളോടെയാണ് കവിത ഇവിടെ പുനഃര്‍ജ്ജനിച്ചത്. ഇതേ കവിത സിഎസ് വെങ്കിടേശ്വരന്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ഇന്ത്യന്‍ ലിറ്ററേച്ചറില്‍ പ്രസിദ്ധീകരിച്ചിരുന്നു. കലേഷ് 2011ല്‍ എഴുതിയ കവിത ഇങ്ങനെ;
വര്‍ഷങ്ങള്‍ക്കുശേഷം
പെട്ടെന്ന് പൊലിഞ്ഞുപോകും ഞാന്‍.
അതുവരെ ചുറ്റിപ്പിടിച്ച ബന്ധങ്ങളെല്ലാം
പുഞ്ചിരിയോടെ അഴിച്ചുവച്ച്
മരണക്കിടക്കയില്‍ നിന്നെഴുന്നേറ്റ്
വെക്കം നിന്റെ വീട്ടിലേക്ക്
കണ്ണിക്കണ്ടവഴിയേ
അപ്പോള്‍ ഞാനൊരോട്ടമുണ്ട്.
ഇന്നത്തെപ്പോലെ
ഓട്ടോയ്ക്ക് കൊടുക്കാന്‍ പോക്കറ്റില്‍
അന്നും ചില്ലിക്കാശില്ലാത്തതിനാല്‍
വഴിവക്കിലെ മരങ്ങളിലേക്കു ഞാന്നുകയറി
കവരങ്ങളില്‍ നിന്നു കവരങ്ങളിലേക്ക് എത്തിപ്പിടിച്ച്
നിന്റെ വീടിനു മുന്നിലെ
മതിലിലേക്ക് ചാഞ്ഞ
ചാമ്പമരചില്ലവരെയെത്തി
മുറ്റത്തേക്ക് വലിഞ്ഞിറങ്ങുന്നതിനിടെ
പൊത്തോയെന്ന് താഴെവീണ് മണ്ണുപറ്റും.
ഉടന്‍ പിടഞ്ഞെണീറ്റ്
മുറ്റത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന
നിന്റെ കെട്ടിയോനെ
ഇത്രകാലം കൂടെക്കഴിഞ്ഞില്ലേ
എന്തിനിത്രകരയാനിരിക്കുന്നുവെന്ന് നോക്കിച്ചിരിച്ച്
അകത്തെ മുറിയില്‍
ആള്‍വട്ടങ്ങള്‍ക്ക് നടുവിലെ കിടക്കയില്‍
തളര്‍ന്നുകിടക്കുന്ന നിന്റെയടുത്തെത്തും.
അബോധത്തിലാണ്ടുപോയ നിന്നെ
മരണം എനിക്ക് പണിഞ്ഞുതന്ന
സുതാര്യമായ ചില്ലുവിരല്‍കൊണ്ട്
ഞാന്‍ തൊട്ടുവിളിക്കും.
കണ്ണുതുറക്കാതെ തന്നെ
നിന്റെ ഉരുണ്ടകണ്ണുകളില്‍ നിന്ന് രശ്മികള്‍
പൊടുന്നനെ എന്നിലേക്ക് പുറപ്പെടും.
പണ്ടേറെ പാതിരാവുകളില്‍
നീയൂറിയൂറിച്ചുവപ്പിച്ചൊരെന്‍ ചുണ്ടുകളെ
മരണം കൈതൊട്ടു കരിവാളിപ്പിച്ചതു
കണ്ടാകും നിന്‍ കോട്ടിച്ചിരി.
നീ വിളിച്ചുപോന്ന എന്‍പേര്
നിന്റെ നാവിന്നടിയില്‍
അപ്പോള്‍ പിടയ്ക്കും മീനാകും.
മീനിന്‍ പിടപ്പുകണ്ട്
നിന്റെ മക്കളുടെ മക്കള്‍
നീ മരണത്തിലേക്ക് തുഴയുകയാണെന്നു കരുതി
നാവ് നനച്ചുതരും.
വായില്‍ ഉറവകൊള്ളും ഈര്‍പ്പം കമട്ടിക്കളഞ്ഞ്
നമ്മള്‍ ആദ്യമായി ചുണ്ടുകോര്‍ത്ത്
നിന്നതിന്റെ തുടര്‍ചുംബനംപോലെ
തെല്ലുമാറിനിന്നലിവോടെ
കണ്ണുനിറഞ്ഞ്
എന്നെ നോക്കിയ
ഒരു നോട്ടമില്ലേ,
അതേ നോട്ടമോടെ
ഒരേകിടപ്പാകും നീ.
പൊടുന്നനെ നീ കൈപൊക്കുന്നത്
എന്നെ തൊട്ടതാകുന്നു.
നെഞ്ചിലേക്ക് നീ കൈതാഴ്ത്തുന്നത്
എന്നെ വലിച്ചടുപ്പിച്ചതാകുന്നു.
ശ്വാസംമുറുകി നീ കുറുകുന്നത്
മുഖതാവില്‍
സംസാരിച്ചതാകുന്നുവെന്നും
എനിക്കു മാത്രമേ അറിയൂ.
എനിക്കിനിയാരാണോയുള്ളതെന്ന
പൊട്ടിക്കരച്ചില്‍
നിന്റെ കെട്ടിയോന്‍
മുറ്റത്തുനിന്ന് മുഴക്കാനായി
ഖേദപൂര്‍വ്വം തൊണ്ട കനപ്പിച്ചുതുടങ്ങുന്നതോടെ
നീ എഴുന്നേറ്റ്
കട്ടിലിനടിയില്‍
ചില്ലുവള്ളികളുള്ള
സുതാര്യമായ ചെരുപ്പ് തപ്പിത്തുടങ്ങും.
മക്കള്‍ സോപ്പുതേച്ച്
നിന്റെ കൈവളകള്‍ അഴിച്ചും
മാല കൊളുത്തകത്തിയും എടുത്തുമാറ്റും.
വളകളുടെ വഴുക്കല്‍കണക്കെ
മാലയുടെ കൊളുത്തുകണക്കെ
ഒരുനാള്‍ നീ കൊണ്ടുനടന്ന തീരാബന്ധങ്ങളെല്ലാം
ഊര്‍ന്നകലുന്നത്
അന്നേരം
നിന്നെ ഞാന്‍ ചൂണ്ടിക്കാണിക്കുമല്ലോ…
വീട്, അച്ച, അമ്മ, അമ്മാവന്മാര്‍
കറുപ്പ്, വെളുപ്പ്, ജാതി, പണം
ഇതൊന്നും എന്നേം നിന്നേം
ഇനിയങ്ങോട്ട് തൊടാനാകില്ലല്ലോ…
തുടരെ
നമ്മള്‍ ബസ്സ്റ്റാന്‍ഡിലേക്ക് നടക്കും.
വഴിവക്കുകളില്‍ അലസം നില്ക്കും.
ബസ്സ്റ്റോപ്പുകളില്‍ കാത്തുനിന്ന പഴങ്കഥ വീണ്ടും കേള്‍ക്കും.
അവസാനമായി കണ്ടുപിരിഞ്ഞയിടത്തെ മാറ്റങ്ങളെല്ലാം
മത്സരിച്ച് കണ്ടുപിടിക്കും.
മക്കള്‍ പഠിച്ച കലാശാലകളിലേക്ക് ചൂണ്ടും.
മക്കളുടെ മക്കള്‍ പഠിച്ച പ്ളേസ്‌കൂള്‍ പടിക്കല്‍
മക്കളുടെ മക്കളേപ്പോലെതന്നെ
എന്നോടു ചിണുങ്ങുമല്ലോ നീ.
ഇങ്ങനെ
ഏറെവര്‍ഷപ്പഴക്കങ്ങളെല്ലാം
നമ്മള്‍
മാറിമാറി പുതുക്കിപ്പണിയും.
വീട്ടില്‍
എന്റെ ശവമടക്കു കഴിഞ്ഞിട്ടുണ്ട്.
ഞാന്‍ ചെയ്തുപോയ പൊള്ളയും ശൂന്യവുമായ
ഒത്തിരിയൊത്തിരി കാര്യങ്ങള്‍ സംസാരിച്ച്
ആരൊക്കെയോ
എന്റെ വീട്ടുമുറ്റത്തുണ്ട്.
നിന്റെ സംസ്‌ക്കാരം ഇതാ, തുടങ്ങി.
എന്റെമാത്രമെന്റെമാത്രമെന്നു-
ഞാനെത്രവട്ടം പറഞ്ഞ
നിന്റെ ദേഹം
ശവക്കുഴിക്കുള്ളിലേക്ക്
ഒറ്റയ്ക്കുപോണപോക്കുകണ്ട്
ഞാനും അലറിവിളിക്കും
ഞാന്‍ മരിച്ചടക്കപ്പെട്ടെങ്കിലും
നിന്റെ മരിച്ചടക്കം
എങ്ങനെ സഹിക്കും ഞാന്‍.
പിന്നെപ്പിന്നെ
കാലങ്ങള്‍ പോകുന്നത്
നമ്മള്‍ അറിയാതാകും.
ഇടയ്ക്കിടെ
നാട്ടില്‍ പോയി
തിരിച്ച്
മണ്ണിനടിയിലൂടെ ഞാന്‍
നിന്റെ കുഴിമുറിയിലേക്ക് നീന്തിത്തുടിക്കും.
മഴ പിളര്‍ന്നുപെയ്യുകയാണ്
പുല്ലുകള്‍ വളര്‍ന്നുപുളയുകയാണ്
നമ്മുടെ ഒടുക്കത്തെ കിടപ്പിനുമേല്‍.
വിജനമായ ഒഴിവിടങ്ങളില്‍
അമരുകയും
കെട്ടിപ്പുണരുകയും
കടന്നുപിടിക്കയും
ചെയ്യുന്നു
പുല്‍നാമ്പുകള്‍.
കുഞ്ഞുങ്ങളേ,
നിങ്ങളെന്തിനിങ്ങനെ
മിഴിച്ചുനോക്കുന്നു
ഞങ്ങളെ?
ദീപ നിശാന്ത് സര്‍വ്വീസ് ജേണലിലേക്ക് ഈ കവിത എഴുതിയപ്പോള്‍ കെട്ടിയോന്‍ എന്നത് ‘കെട്ടിയോളായി’ എന്നതാണ് ആദ്യ മാറ്റം. കവിതയുടെ ആദ്യ വരികള്‍ ഇങ്ങനെ…
അങ്ങനെയിരിക്കെ
വര്‍ഷങ്ങള്‍ക്കുശേഷം
പെട്ടെന്ന് പൊലിഞ്ഞ് പോകും ഞാന്‍….
അതുവരെ ചുറ്റിപ്പിടിച്ച ബന്ധങ്ങളെല്ലാം
പുഞ്ചിരിയോടെ അഴിച്ച് വച്ച്
മരണക്കിടക്കയില്‍ നിന്നെഴുന്നേറ്റ്
വെക്കം നിന്റെ വീട്ടിലേക്ക്
കണ്ണിക്കണ്ട വഴിയെ
അപ്പോള്‍ ഞാനൊരോട്ടമുണ്ട്
വഴിവക്കിലെ മരങ്ങളിലേക്ക് ഞാന്നുകയറി
കവരങ്ങളില്‍ നിന്നു കവരങ്ങളിലേക്ക് എത്തിപ്പിടിച്ച്
നിന്റെ വീടിന് മുന്നിലെ
മതിലിലേക്ക് ചാഞ്ഞ
ചാമ്പമരച്ചില്ലവരെയെത്തി
മുറ്റത്തേക്ക് വലിഞ്ഞിറങ്ങുന്നതിനിടെ
പൊത്തോയെന്ന് താഴെവീണ് പുറത്ത് മണ്ണുപറ്റും
ഉടന്‍ പിടഞ്ഞെണീറ്റ്
മുറ്റത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന
നിന്റെ കെട്ടിയോളെ നോക്കി
ഇത്രകാലം കൂടെക്കഴിഞ്ഞില്ലെ
എന്തിനിത്രകരയാനിരിക്കുന്നുവെന്ന് ചിറികോട്ടി പുച്ഛിച്ച്
അകത്തെ മുറിയില്‍
ആള്‍വട്ടങ്ങള്‍ക്ക് നടുവിലെ കിടക്കയില്‍
തളര്‍ന്നുകിടക്കുന്ന നിന്റെയടുത്തെത്തും
അബോധത്തിലാണ്ടു പോയ നിന്നെ മരണം എനിക്ക് പണിഞ്ഞു തന്ന
സുതാര്യമായ ചില്ലുവിരല്‍ കൊണ്ട് ഞാന്‍ തുറക്കാതെ തന്നെ
നിന്റെ കണ്ണുകളില്‍ നിന്ന രശ്മികള്‍ പൊടുന്നനെ എന്നിലേക്ക് പുറപ്പെടും
പണ്ടേറെ യാത്രകളില്‍
നീറിയൂറിച്ചുവപ്പിച്ചൊരെന്‍ ചുണ്ടുകളെ
മരണം കൈതൊട്ടു കരിവാളിപ്പിച്ചതു
കണ്ടാകും നിന്‍ കോട്ടിച്ചിരി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here