Advertisement

അടൂര്‍ഭാസി ഒരാളെ വേദനിപ്പിച്ച് കോമഡി ചെയ്യുന്നയാളാണ്; മീടു അന്ന് ഉണ്ടായിരുന്നെങ്കില്‍ പല സ്ത്രീകളും എല്ലാം തുറന്ന് പറഞ്ഞേനെ

December 4, 2018
Google News 1 minute Read
adoor bhasi

അടൂര്‍ ഭാസിയ്ക്ക് എതിരെ ആരോപണവുമായി നടി ഷീല രംഗത്ത്. മറ്റുള്ളവരെ വേദനിപ്പിച്ച് കോമഡി ചെയ്യുന്ന ആളാണ് അടൂര്‍ഭാസിയെന്നാണ് ഷീല ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ചെമ്മീന്‍ എന്ന സിനിമയില്‍ വേഷം ലഭിക്കാത്തതിന്റെ ദേഷ്യം അടൂര്‍ഭാസി തീര്‍ത്തത് എന്നെ കുറിച്ച് മറ്റ് സെറ്റുകളില്‍ കള്ളക്കഥ പറഞ്ഞ് നടന്നാണെന്നും നടി ഷീല ആരോപിച്ചു. ചിത്രത്തിന്റെ സംവിധായകനായ രാമുകാര്യാട്ടുമായി തനിക്ക് വഴക്ക് ഉണ്ടായിരുന്നുവെന്നും, കയ്യിലെ നെയില്‍ പോളിഷ് പോലും മാറ്റാതെ താന്‍ അഭിനയിച്ചെന്നുമെല്ലാം അടൂര്‍ഭാസി പറഞ്ഞ് പരത്തിയെന്നാണ് ഷീല ആരോപിക്കുന്നത്. ചെമ്മീന്‍ എന്ന സിനിമയില്‍ വേഷം ലഭിക്കാത്തത് കൊണ്ടായിരുന്നു ഇതെല്ലാം.

അടൂര്‍ഭാസിയോട് ഒപ്പം താന്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.  മറ്റ് സ്ത്രീകളെ വേദനിപ്പിക്കുന്നത് നിരവധി കണ്ടിട്ടുണ്ട്. മറ്റുള്ളവരെ വേദനിപ്പിച്ചാണ് അടൂര്‍ഭാസി തമാശ പറയുന്നത്. കോമഡി എന്ന് പറഞ്ഞാല്‍ കോമഡി ആയിരിക്കണം. ഇന്നത്തെ മീടു അന്ന് ഉണ്ടായിരുന്നെങ്കില്‍ ആ സ്ത്രീകളെല്ലാം ഇതെല്ലാം തുറന്ന് പറഞ്ഞേനെയെന്നും ഷീല പറഞ്ഞു.

മുന്പ് നടി കെപിഎ സി ലളിതയും അടൂര്‍ഭാസിയെ കുറിച്ച് ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. 

മദ്യപിച്ചാല്‍ ലളിതാമ്മ എന്നാണ് അടൂര്‍ഭാസി തന്നെ വിളിച്ചിരുന്നതെന്നാണ് കെപിഎസി ലളിത പറയുന്നത്. അദ്ദേഹം പറഞ്ഞത് അനുസരിക്കാത്തതിനാല്‍ എന്നെ പല ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കി. അയാളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ മാത്രം സിനിമയില്‍ ഉപയോഗിച്ചാല്‍ മതിയെന്നായിരുന്നു നിലപാടെന്നും കെപിഎസി ലളിത പറഞ്ഞു. അന്ന് മലയാള സിനിമയെ അടക്കി ഭരിച്ചത് അടൂര്‍ ഭാസിയായിരുന്നു.  അദ്ദേഹത്തോട് വിയോജിക്കാനോ പരസ്യമായി അത് പ്രകടമാക്കാനോ ഒരാള്‍ക്ക് പോലും ധൈര്യമുണ്ടായിരുന്നില്ല ആ സമയത്ത്.

ഒരിക്കല്‍ തന്റെ വീട്ടിലേക്ക് കയറി വന്ന അദ്ദേഹം അവിടെ നിന്ന് മദ്യപിക്കുകയും ജോലിക്കാരിയോട് കഞ്ഞിയും ചമ്മന്തിയും ഒക്കെ ഉണ്ടാക്കി നല്‍കാനും പറഞ്ഞു. താനും ജോലിക്കാരിയും സഹോദരനും താമസിക്കുന്ന വീട്ടിലേക്ക് വൈകിട്ട് ഏഴ് മണിയ്ക്കാണ് കയറി വന്നത്. വീട്ടിലിരുന്നു മദ്യപിക്കാന്‍ തുടങ്ങി. താനും സഹോദരനും വെളിയില്‍ ഇറങ്ങി നിന്നു. പുലര്‍ച്ചെ നാല് മണിവരെ താന്‍ ആ നില്‍പ് നിന്നെന്നും കെപിഎസി ലളിത പറഞ്ഞു. ഒടുക്കം ബഹദൂറിക്കയോട് പറഞ്ഞ് അടൂര്‍ഭാസിയെ ബലമായി അവിടെ നിന്ന് മാറ്റുകയായിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന തെറിയാണ് അടൂര്‍ഭാസി മറ്റുള്ളവരെ വിളിച്ചിരുന്നതെന്നും  പ്രേം നസീര്‍ സാറിന് പോലും ലഭിക്കാത്ത താരപരിവേഷമായിരുന്നു അന്ന് അടൂര്‍ ഭാസിക്ക് അക്കാലത്ത് ലഭിച്ചതെന്നും കെപിഎസി ലളിത കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നടി ഷീലയും അടൂര്‍ഭാസിയില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ പങ്ക് വച്ച് രംഗത്ത് എത്തിയത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here