ബന്ധുനിയമന വിവാദം; നിയമസഭയില്‍ കെ.ടി ജലീലിനെതിരെ പ്രതിഷേധം

നിയമസഭയില്‍ മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധം. കെ.ടി ജലീല്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ മുതല്‍ പ്രതിപക്ഷം ബഹളം വെക്കാന്‍ തുടങ്ങി. പ്രതിപക്ഷത്തിന് വേണ്ടി കെ. മുരളീധരന്‍ എം.എല്‍.എ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. ബന്ധുവായ അദീബിനെ നിയമിക്കാന്‍ മാനദണ്ഡം മാറ്റിയത് മന്ത്രിയാണെന്ന് മുരളീധരന്‍ ആരോപിച്ചു.
എന്നാല്‍, ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. വിഷയം അടിയന്തര പ്രാധാന്യം ഇല്ലാത്തതാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അടിയന്തര പ്രമേയത്തിന്റെ ആവശ്യമില്ലെന്നും വ്യക്തമാക്കി. ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
Read More: നിയമസഭാ സമ്മേളനം തുടങ്ങി: സഭാനടപടികള്‍ തടസ്സപ്പെടുത്തില്ലെന്ന് ചെന്നിത്തല
അതേസമയം, ജലീലിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന് മന്ത്രി രേഖാമൂലം ആവശ്യപ്പെട്ടതിനാലാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. ജനറൽ മാനേജർ തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. ഇതിനായി എം.ബി.എ എന്ന യോഗ്യത ബിടെക് ആക്കി കുറച്ചതായും മുരളീധരന്‍ പറഞ്ഞു.
നിയമസഭയുടെ അഞ്ചാം ദിവസം ബഹളമില്ലാതെയായിരുന്നു തുടക്കം. സഭ ചേര്‍ന്ന ഉടനെ സഭ തടസപ്പെടുത്താന്‍ ഉദ്ദേശമില്ലെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കറെ അറിയിച്ചു. ചോദ്യോത്തരവേളയില്‍ മന്ത്രി കെ.ടി ജലീല്‍ മറുപടി പറയാന്‍ എഴുന്നേറ്റതോടെ പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു. ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here