മലയാളികൾക്ക് വേണ്ടി വല വിരിച്ച് ഐഎസ്; ഇന്ത്യ തേടുന്ന ഭീകരൻ റാഷിദുമായി നടത്തിയ ടെലിഗ്രാം ചാറ്റ് പുറത്തുവിട്ട് 24

കേരളത്തിൽ നിന്നും ചെറുപ്പക്കാരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന കേന്ദ്രങ്ങൾ ഇപ്പോഴും സജീവം. കാസർഗോഡ് സ്വദേശി അബ്ദുൾ റാഷിദ് അബ്ദുള്ളയുടെ നേതൃത്വത്തിൽ അഫ്ഗാൻ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. സംസ്ഥാനത്തെ ചില കേന്ദ്രങ്ങളിൽ നിന്നും ഇവർക്ക് വേണ്ട സഹായം ലഭിക്കുന്നതായും എൻഐഎ കണ്ടെത്തി. അഫ്ഗാനിലെ ഖൊറാസാനിലുള്ള റാഷിദ് അബ്ദുള്ളയുമായി 24 വാർത്താ സംഘം നടത്തിയ ടെലഗ്രാം ചാറ്റിലെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു.
കേരളത്തിൽ നിന്നും ഐഎസിലേക്കെന്ന പേരിൽ പോകുന്നവർ എവിടെയാണ്, എന്ത് ചെയ്യുന്നു, ജീവിച്ചിരിപ്പുണ്ടോ തുടങ്ങിയ അന്വേഷണമാണ് ഇന്ത്യയിലെ ആദ്യ ഐഎസ് റിക്രൂട്ട്‌മെന്റെ സംഘത്തിലേക്ക് ട്വന്റിഫോർ സംഘത്തെ എത്തിച്ചത്.
നിരന്തരമായ അന്വേഷണത്തിനൊടുവിലാണ് തൃക്കരിപ്പൂർ സ്വദേശിയും അഫ്ഗാൻ സംഘത്തിലെ പ്രധാനിയുമായ അബ്ദുൾ റാഷിദ് അബ്ദുള്ളയെ ട്വന്റിഫോർ സംഘം ലൊക്കേറ്റ് ചെയ്യുന്നത്.
ഐഎസിനായി കേരളത്തിൽ ചില പ്രവർത്തനങ്ങൾ നടത്തണം. ഇതര മതസ്ഥരുടെ ഉത്സവങ്ങളിൽ സ്‌ഫോടനം നടത്തി കൂറ് തെളിയിക്കാൻ റാഷിദ് ആവശ്യപ്പെട്ടു. നാടൻ ബോംബുണ്ടാക്കാൻ ക്ലാസെടുക്കാമെന്നും പ്രയോഗിക്കേണ്ട രീതി പഠിപ്പിക്കാമെന്നും വിശദീകരിച്ചു.
ഇവിടെ വച്ച് 24 വാർത്താ സംഘം റാഷിദുമായുള്ള ചാറ്റ് തൽക്കാലം നിർത്തി. തുടർന്ന് കേരളത്തിലല്ല സിറിയയിലോ അഫ്ഗാനിലോ പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നറിയിച്ചപ്പോൾ കാത്തിരിക്കാനായിരുന്നു നിർദ്ദേശം. പരിശീലനത്തിനും റിക്രൂട്ട്‌മെന്റിനും കേരളത്തിൽ ചില സ്ഥാപനങ്ങൾ ഉണ്ടെന്നറിയിച്ചെങ്കിലും അവ ഏതെന്ന് റാഷിദ് വ്യക്തമാക്കിയില്ല.
കണ്ണൂരിൽ നിന്നും 10 പേരടങ്ങുന്ന സംഘം അഫ്ഗാനിലേക്ക് പോയെന്ന വാർത്ത കൂടി പുറത്തു വന്നു കഴിഞ്ഞു. മലയാളി ഐഎസ് സംഘം സജീവമാണെന്ന കണ്ടെത്തൽ ഇതോടെ ശരിവയ്ക്കപ്പെടുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here