രാജ്യത്തെ കമ്പ്യൂട്ടറുകളിലെ വിവരം ശേഖരണം; ഉത്തരവ് പുറപ്പെടുവിച്ചത് നടപടിക്രമങ്ങൾ പാലിയ്ക്കാതെ
രാജ്യത്തെ കമ്പ്യൂട്ടറുകളിലെ വിവരം ശേഖരിയ്ക്കുന്നതുമായ് ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത് നടപടിക്രമങ്ങൾ പാലിയ്ക്കാതെ. ട്രായിയോട് വിഷയം ചർച്ച ചെയ്തില്ല എന്നത് മാത്രമല്ല ഉത്തരവിന്റെ ഒരു പകർപ്പ് പോലും സാങ്കേതിക വിനിമയവും ആയ് ബന്ധപ്പെട്ട രാജ്യത്തെ ഉചിത അധികാരിയായ ട്രായിയ്ക്ക് കേന്ദ്ര ആഭ്യന്തര വകുപ്പ് നൽകിയില്ല. കേന്ദ്രസർക്കാരിന്റെ ഉത്തരവുമായ് ബന്ധപ്പെട്ട ഉദ്ധ്യേശ ലക്ഷ്യങ്ങളെ കൂടുതൽ ദുരൂപമാക്കുന്നു ട്രായിയെ ഇരുട്ടത്ത് നിർത്തിയുള്ള നടപടി. പുതിയ ഉത്തരവിനെ കുറിച്ച് തനിയ്ക്ക് അറിവില്ലെന്ന് ട്രായ് ചെയർമാൻ ആർ.എസ് ശർമ്മ ട്വന്റിഫോർ ന്യൂസ് നോട് പറഞ്ഞു.
സാങ്കേതിക വിനിമയവും ആയ് ബന്ധപ്പെട്ട രാജ്യത്തെ ഉന്നതാധികാരിയായ ട്രായിയുടെ ചെയർമാൻ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ തീരുമാനം അറിയുന്നത് വിഷയം ട്വന്റിഫോർ ന്യൂസ് ഉന്നയിച്ചപ്പോൾ മാത്രം. ഇന്റർനെറ്റ് സ്വകാര്യതയും ആയ് ബന്ധപ്പെട്ട് പാലിക്കേണ്ട നിർദേശങ്ങൾ സർക്കാരിന് നൽകിയത് ട്രായിയാണ്. ആഭ്യന്തരവകുപ്പിന്റെ പുതിയ ഉത്തരവ് ട്രായിയുടെ ഒട്ടുമിക്ക നിർദേശങ്ങളും ലംഘിച്ച് മാത്രമേ നടപ്പാക്കാൻ സാധിയ്ക്കു. ട്വന്റിഫോർ പുറത്ത് വിട്ട ആഭ്യന്തരവകുപ്പിന്റെ ഉത്തരവിൽ ലോകസഭയുടെ ശ്രദ്ധ എൻ.കെ പ്രേമചന്ദ്രൻ അടിയന്തിര പ്രമേയത്തിലൂടെ ക്ഷണിച്ചു. എന്നാൽ സഭ നിർത്തി വച്ച് വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം ലോകസഭാ സ്പീക്കർ അംഗികരിച്ചില്ല.
ആഭ്യന്തരവകുപ്പിന്റെ നടപടിയ്ക്ക് എതിരെ രാജ്യത്തെ ഒട്ടുമിയ്ക്ക രാഷ്ട്രിയ പാർട്ടികളും വിവിധ മനുഷ്യാവകാശ സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്.രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളിലെ രേഖകളും പരിശോധിയ്ക്കാൻ കേന്ദ്ര എജൻസികൾക്ക് അധികാരം ഇന്നലെ രാത്രി വൈകി പുറത്തിറങ്ങിയ കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ ഉത്തരവിലാണുള്ളത്. 10 കേന്ദ്ര എജൻസികൾക്കാണ് ഇതിനുള്ള അധികാരം നൽകി അഭ്യന്തരമന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. ഇൻഫർമേഷൻ ടെക്നോളജി ആക്ട് 69(1) പ്രകാരമാണ് കേന്ദ്രസർക്കാർ നടപടി. ഉപഭോക്താവും സേവന ദാതാവും പരിശോധനയ്ക്ക് തടസ്സം നിൽക്കരുതെന്നും നിർദേശം. ഇന്റലിജൻസ് ബ്യൂറോ, നാർക്കോട്ടിക്സ് കൺ ട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ്, ഡൽഹി പോലിസ്, സി.ബി.ഐ, റവന്യു ഇന്റലിജൻസ് ,എൻ,ഐ,എ, ക്യാബിനറ്റ് സെക്രട്ടെറിയറ്റ്, ഡയറക്ടറേറ്റ് ഓഫ് സിഗനൽ ഇൻറലിജൻസ്, പോലിസ് കമ്മിഷണർ ഡൽഹി എന്നി അധികാര സ്ഥാനങ്ങളാണ് ഉത്തരവ് പ്രകാരം അധികാരം സിദ്ധിച്ച കേന്ദ്ര എജൻസികൾ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here