തുഷാർ വെള്ളാപ്പള്ളി വനിതാ മതിലിൽ പങ്കെടുക്കും
അയ്യപ്പ ജ്യോതിയിൽ നിന്ന് വിട്ടു നിന്ന തുഷാർ വെള്ളാപ്പള്ളി വനിതാ മതിലിൽ പങ്കെടുക്കും. തുഷാർ വെള്ളാപ്പള്ളിക്കും ബിഡിജെഎസിനും എന്തു തീരുമാനമെടുക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. ബി ജെ പി ക്ക് കനത്ത തിരിച്ചടിയാണ് തുഷാർ വെള്ളാപ്പള്ളിയുടെ തീരുമാനം.
ചെങ്ങന്നുർ ഉപതെരഞ്ഞെടുപ്പിൽ പാലം വലിച്ച ബി ഡി ജെ എസ് അയ്യപ്പ ജ്യോതിയിലും ബി ജെ പി ക്ക് പ്രഹരമേൽപ്പിച്ചു. സെക്രട്ടറിയേറ്റ് പടിക്കൽ എ എൻ രാധാകൃഷ്ണന്റെ സമരപ്പന്തലിലെത്തി എസ് എൻ ഡി പി യോഗം സർക്കാരിനൊപ്പമല്ല വിശ്വാസികൾക്കൊപ്പമെന്ന് തുഷാർ വെളളാപ്പള്ളി പ്രഖ്യാപിച്ചതിന്റെ അലയൊടുങ്ങും മുമ്പേ മറുകണ്ടം ചാടി. വനിതാ മതിലിൽ പങ്കാളിത്തം തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചു.
വനിതാ മതിലിന് എസ്എൻഡിപി യോഗവും വെള്ളാപ്പള്ളി നടേശനും പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ തുഷാറിന്റെ നില പരുങ്ങലിലായതാണ്. മാത്രമല്ല അയ്യപ്പ ജ്യോതിയിലെ എൻ എസ് എസ് സഹകരണം കൂടിയായതോടെ ബിഡി ജെ എസ് പിന്മാറ്റം പൂർണമായി. ബി ഡി ജെ എസിന് എന്തു നിലപാടെടുക്കാനും സ്വാതന്ത്ര്യമുണ്ടെന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് പി എസ് ശ്രീധരൻപിള്ള നൽകിയത്
ബി ജെ പി യെ നേരത്തെയും ബി ഡി ജെ എസ് സമ്മർദത്തിലാക്കിയിട്ടുണ്ട്. ബിഡിജെഎസ് നേതാവ് സുഭാഷ് വാസുവിനടക്കം കേന്ദ്ര ബോർഡിൽ പദവി നൽകിയാണ് ഈ പ്രശ്‌നം ബിജെപി പരിഹരിച്ചത്. ബിഡിജെഎസിന്റെ സമ്മർദത്തിനു വഴങ്ങേണ്ടന്ന നിലപാട് ബിജെപി കേരള ഘടകത്തിനുണ്ടെങ്കിലും ദേശീയാധ്യക്ഷൻ അമിത് ഷായുടെ നിലപാട് ഇതുവരെ തുഷാർ വെളളാപ്പളളിക്ക് അനുകൂലമായിരുന്നു. പുതിയ സാഹചര്യത്തിലും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാകും നിർണായകമാവുക
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here