പാർലമെന്റ് സമ്മേളനം ഇന്ന് പുനരാരംഭിയ്ക്കും; മുത്തലാക്ക് ബില്ലിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ഇന്ന് ചർച്ചയാകും

പാർലമെന്റ് സമ്മേളനം ഇന്ന് പുനരാരംഭിയ്ക്കും. സുപ്രധാനമായ മുത്തലാക്ക് ബില്ലിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ലോക്‌സഭ ഇന്ന് ചർച്ച ചെയ്യും. അതേസമയം മുത്തലാക്ക് ചർച്ചയിൽ സഹകരിയ്ക്കുമെങ്കിലും റാഫാൽ വിഷയത്തിൽ ജെപിസി പ്രഖ്യാപിയ്ക്കാതെ മറ്റ് സഭാ നടപടികളോട് സഹകരിയ്ക്കില്ലെന്ന നിലപാട് കോൺഗ്രസ് ആവർത്തിച്ചു. കേരളത്തിലുണ്ടായ പ്രളയവുമായ് ബന്ധപ്പെട്ട ഹ്രസ്വ ചർച്ചയും ഇന്ന് ലോകസഭയിൽ നടക്കും.
ക്രിസ്തുമസ് അവധിയ്ക്ക് ശേഷം സമ്മേളിയ്ക്കുന്ന പാർലമെന്റിന്റെ അജണ്ടയിൽ ഇനിയുള്ളത് സുപ്രധാനമായ നിയമ നിർമ്മാണ അജണ്ടകൾ. ലോകസഭ മുസ്ലിം മതസ്ഥരായ സ്ര്തികളെ മുത്തലാക്കിലൂടെ വിവാഹമോചനം നടത്തുന്നതിനെ നിരോധിയ്ക്കുന്ന ബിൽ ഇന്ന് ചർച്ച ചെയ്യും. നിലവിലുള്ള ഓർഡിനൻസിന് പകരമാണ് ബിൽ. ബില്ലിന്റെ ചർച്ചയിൽ സഹകരിയ്ക്കാം എന്ന ഉറപ്പ് കോൺഗ്രസ് കഴിഞ്ഞ ആഴ്ച സഭയ്ക്ക് നൽകിയിരുന്നു. ചർച്ചയിൽ സഹകരിയ്ക്കുന്ന കോൺഗ്രസ് ബില്ലിനെ എതിർക്കും. മുത്തലാക്ക് ബില്ല് ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ അംഗങ്ങൾക്കും സഭയിൽ ഹാജരാകാൻ ബി.ജെ.പി വിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിലുണ്ടായ പ്രളയം ലോകസഭയിൽ ഇന്ന് റൂൾ 193 പ്രകാരം ചർച്ചയ്‌ക്കെത്തും . 8 തവണ മാറ്റിവച്ചതിന് ശേഷമാണ് വീണ്ടും വിഷയം സഭയുടെ പരിഗണനയ്ക്ക് എത്തുന്നത്. മനുഷ്യകടത്ത് തടയുന്ന ബില്ലും കുട്ടികളുടെ സൌജന്യ നിർബന്ധിത വിദ്യാഭ്യാസ ഭേഭഗതി ബില്ലും ഉൾപ്പടെ രാജ്യസഭയും ഇന്ന് സുപ്രധാന നിയമനിർമ്മാണ അജണ്ടകളാൽ സമ്പന്നം. അതേസമയം റാഫേൽ വിഷയത്തിലെ പ്രതിഷേധം തുടരുമെന്ന കൊൺഗ്രസ് മുന്നറിയിപ്പ് നടപടികളുടെ നടത്തിപ്പിനെ ബാധിയ്ക്കാനാണ് സാധ്യത. എതാനും പാർട്ടികൾ സഭ സ്തംഭിപ്പിയ്ക്കുന്നത് അവസാനിപ്പിയ്ക്കണം എന്ന നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ കൊൺഗ്രസ് എന്ത് തിരുമാനം കൈക്കൊള്ളും എന്നത് പ്രധാനമാണ്. അതിനിടെ ലോകസഭയിലും രാജ്യസഭയിലും രാജ്യത്തെ കമ്പ്യൂട്ടറുകൾ പരിശോധിയ്ക്കാൻ 10 എജൻസികൾക്ക് നൽകിയ അനുമതി ഇന്നും അംഗങ്ങൾ ഉന്നയിയ്ക്കും. സഭ നിർത്തിവച്ച് വിഷയം അടിയന്തിരമായ് പരിഗണിയ്ക്കണമെന്ന എതാനും നോട്ടിസ് ഇരു സഭാധ്യക്ഷന്മാർക്കും ഇതിനകം ലഭിച്ചു. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം ബിനോയ് വിശ്വവും ഇക്കാര്യത്തിൽ അടിയന്തര പ്രമേയ അവതരണാനുമതി തേടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here