ഈജിപ്ഷ്യന്‍ സുരക്ഷാസേന 40 ഭീകരരെ വധിച്ചു
ഈജിപ്ഷ്യന്‍ സുരക്ഷാസേന 40 ഭീകരരെ വധിച്ചു. വടക്കന്‍ സീനായിലും ഗീസയിലും ഈജിപ്ഷ്യന്‍ സുരക്ഷാഭടന്മാര്‍ നടത്തിയ റെയ്ഡുകളിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഗീസ ഗവര്‍ണറേറ്റില്‍ 30 പേരെയും വടക്കന്‍ സീനായിയുടെ തലസ്ഥാനമായ എല്‍ ആരിഷില്‍ പത്തുപേരെയുമാണു വകവരുത്തിയതെന്ന് കയ്‌റോ ഭരണകൂടം അറിയിച്ചു. വെള്ളിയാഴ്ച ഗീസയില്‍ വിയറ്റ്‌നാം വിനോദസഞ്ചാരികളുടെ ബസ് ,സ്‌ഫോടനത്തില്‍ തകര്‍ന്നു നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഈജിപ്ഷ്യന്‍ സൈന്യം റെയ്ഡ് നടത്തിയത്.
ഗീസയിലെ പ്രസിദ്ധമായ പിരമിഡിനു സമീപം റോഡുവക്കില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് മൂന്നു വിയറ്റ്‌നാംകാരും ഈജിപ്ഷ്യന്‍ ഗൈഡും മരിച്ചിരുന്നു. സൈനിക നടപടിക്കിടയില്‍ കൊല്ലപ്പെട്ട ഭീകരര്‍ക്ക് ഗീസായിലെ ബോംബ് സ്‌ഫോടനവുമായി നേരിട്ടു ബന്ധമുണ്ടോ എന്നത് വ്യക്തമല്ല. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ദേവാലയങ്ങളിലും ആക്രമണത്തിനു പദ്ധതിയിട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡെന്നും ബോംബു നിര്‍മാണ വസ്തുക്കള്‍ ഉള്‍പ്പെടെ നിരവധി സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here