ജീവനക്കാർ വനിതാ മതിലിൽ പങ്കെടുക്കണമെന്ന സർക്കുലർ; ഇന്ന് സർക്കാർ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ ബാധിച്ചേക്കും
വിവാദങ്ങൾക്കിടെ ഇന്ന് നടക്കുന്ന വനിതാ മതിൽ, സർക്കാർ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ സാരമായി ബാധിക്കും. പല വകുപ്പുകളും ഇതിനോടകം ജീവനക്കാർക്ക് പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് കാണിച്ച് സർക്കുലറും ഇറക്കിയിട്ടുണ്ട്. വനിതാ മതിലിനായി സർക്കാർ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം ഇതിനോടകം ശക്തമാണ്.
പരമാവധി ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് വനിതാ മതിൽ വൻ വിജയമാക്കണമെന്നാണ് സർക്കാർ തന്നെ നൽകിയിരിക്കുന്ന നിർദ്ദേശം. സർക്കാർ ജീവനക്കാർക്ക് ഉൾപ്പെടെ നിർദ്ദേശം ബാധകമാണ്. സർക്കാർ സ്ഥാപനങ്ങൾക്ക് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചില്ലെങ്കിലും ഓഫീസ് പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വയനാട് ജില്ലക്കാർ കോഴിക്കോടും ഇടുക്കി ജില്ലക്കാർ എറണാകുളത്തുമാണ് വനിതാമതിലിൽ അണിചേരേണ്ടത്. പത്തനംതിട്ട, കോട്ടയം ജില്ലക്കാർ ആലപ്പുഴയിലും. സ്വാഭാവികമായും ഇത്തരക്കാർ വളരെ നേരത്തെ ഓഫീസുകൾ വിട്ടിറങ്ങും. ദൂരസ്ഥലങ്ങളിൽ ഉള്ളവർ ജോലിക്ക് ഹാജരാവുകയുമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥിതിയും മറ്റൊന്നല്ല. കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ അവധി പ്രഖ്യാപിച്ചു കൊണ്ടും വനിതാമതിലിന് പിന്തുണതേടിക്കൊണ്ടും ബന്ധപ്പെട്ട അധികൃതർ ഇതിനോടകം ഉത്തരവുകളും പുറത്തിറക്കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ജീവനക്കാരും വിദ്യാർഥികളും നിർബന്ധമായും പരിപാടിയിൽ പങ്കെടുക്കണമെന്ന് കാണിച്ച് പ്രിൻസിപ്പൽ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. ഓഫീസുകൾക്ക് തടസ്സമുണ്ടാകാത്ത വിധത്തിൽ, സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് വനിതാ മതിലിൽ പങ്കെടുക്കാൻ ഓഫീസുകളിൽ ക്രമീകരണം ഏർപ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറും കഴിഞ്ഞ ദിവസം സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ചുരുക്കത്തിൽ പല സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം സ്തംഭിപ്പിച്ചു കൊണ്ടാകും ഇന്നത്തെ വനിതാ മതിലുയരുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here