Advertisement

ഹര്‍ത്താലിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം

January 2, 2019
Google News 1 minute Read

ശബരിമലയില്‍ ആചാരലംഘനമുണ്ടായതിനെ തുടര്‍ന്ന് അയ്യപ്പ കര്‍മ സമിതി, എ.എച്ച്.പി എന്നിവര്‍ ചേര്‍ന്ന് നാളെ നടത്താനിരിക്കുന്ന ഹര്‍ത്താലിനെ പ്രതിരോധിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം. നാളെ ബസ് സര്‍വീസുകള്‍ പതിവ് പോലെ നടത്തുമെന്നും വ്യാപാരികള്‍ കടകള്‍ തുറക്കുമെന്നും പ്രഖ്യാപിച്ചതിനു പിന്നാലെ ഹര്‍ത്താലിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ് സോഷ്യല്‍ മീഡിയയിലും.

‘നോ ടു ഹര്‍ത്താല്‍’ ആഹ്വാനവുമായി ക്യാപെയിനും ആരംഭിച്ചിട്ടുണ്ട്. ഹര്‍ത്താലിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നടത്തിയ പ്രതികരണവും ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും ഹര്‍ത്താലുകളെ എതിര്‍ക്കുകയാണ് വേണ്ടതെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.

കോഴിക്കോട് 96 ഓളം സംഘടനകൾ ചേർന്ന യോഗത്തിലാണ് ഹർത്താൽ ബഹിഷ്‌കരിക്കാൻ തീരുമാനമായത്. കടകൾ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നാസറുദ്ദീൻ പറഞ്ഞു. നാളെയും തുടർന്നും ആര് ഹർത്താൽ പ്രഖ്യാപിച്ചാലും വയനാട് ജില്ലയിലെ മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ പ്രത്യേക അറിയിപ്പും വന്നിട്ടുണ്ട്.

എല്ലാ ജില്ലകളിലും ഹർത്തൽ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കും. ഹർത്താൽ ദിനത്തിൽ കടകൾ തുറക്കാനും ബസുകൾ സർവീസ് നടത്താനും ഇന്ന് ചേര്‍ന്ന വ്യാപാരി സംഘടനകളുടെ യോഗത്തില്‍ തീരുമാനമായി. ബസ്,  ലോറി തുടങ്ങിയ വാഹനങ്ങൾ ഹര്‍ത്താല്‍ ദിവസം ഓടും. ഹർത്താലുകൾക്ക് മാധ്യമങ്ങൾ പ്രാധാന്യം നൽകരുതെന്നും കോഴിക്കോട് ചേര്‍ന്ന് യോഗത്തിന് ശേഷം ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ പറഞ്ഞു. ദേശീയ പണിമുടക്കിൽ തീരുമാനം പിന്നീട് അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടായ ഹര്‍ത്താലുകള്‍ വ്യാപാരികളെ വലിയ തോതില്‍ ദുരിതത്തിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹര്‍ത്താലുകളോട് കര്‍ശന നിലപാട് സ്വീകരിക്കാന്‍ സംഘടന നിര്‍ബന്ധിതരായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here