ശബരിമലയിൽ ദിവസക്കൂലിക്ക് കൊണ്ടുവന്ന തൊഴിലാളികൾ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നു; തൊഴിലാളികൾക്ക് കരാറുകാരുടേയും ഏജന്റുമാരുടേയും പീഡനം

ശബരിമലയിൽ താൽക്കാലിക തൊഴിലാളികൾക്ക് കരാറുകാരുടേയും ഏജന്റുമാരുടേയും പീഡനം. തമിഴ്‌നാട്ടിൽ നിന്നും ദിവസക്കൂലിക്ക് കൊണ്ടുവന്ന തൊഴിലാളികളാണ് സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നത്. ദേവസ്വം ബോർഡ് നൽകുന്ന കൂലി പോലും ഇവർക്ക് ലഭിക്കുന്നില്ല.
ശബരിമലയിലുള്ള ശൗച്യാലയങ്ങൾ വൃത്തിയാക്കുന്നതിന് വേണ്ടിയാണ് തമിഴ്‌നാട്ടിൽ നിന്നും ദിവസക്കൂലിക്ക് തൊഴിലാളികളെ കൊണ്ടുവന്നത്. ഇതിനായി ദേവസ്വം ബോർഡ് കരാർ കൊടുക്കുകയായിരുന്നു. കരാർ എടുത്തയാൾ വിവിധ ഏജന്റ് മാർ വഴി തമിഴ്‌നാട്ടിലെ സേലം, രാജപാളയം തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകളെ എത്തിക്കുകയായിരുന്നു. ജോലി കൊടുക്കുന്നതിന് പകരമായി രണ്ടായിരത്തിയഞ്ഞൂറ് രൂപ തൊഴിലാളികളിൽ നിന്നും കരാറുകാരൻ വാങ്ങി. ഇങ്ങനെ ഇരുന്നൂറിലധികം ജീവനക്കാരാണ് പണം നൽകി എത്തിയത്. ഒരു തൊഴിലാളിക്ക് 400 രൂപയാണ് ദേവസ്വം ബോർഡ് ദിവസ വേതനമായി നൽകുന്നത്. എന്നാൽ തൊഴിലാളിക്ക് ലഭിക്കുന്നത് 250 രൂപ മാത്രം. ബാക്കി കരാറുകാരൻ കൈക്കലാക്കുന്നു.
ശബരിമലയിൽ ഈ തൊഴിലാളികൾക്ക് ഭക്ഷണ സൗകര്യമില്ല. ബോർഡിന്റെ മെസ് ഉപയോഗിക്കാൻ അനുമതിയുമില്ല. അന്നദാനം മാത്രമാണ് അഭയം. ബോർഡ് കരാറുകാരനാണ് തുക നൽകുന്നതെന്നതിനാൽ പലപ്പോഴും കൂലി ലഭിക്കാതെ ഇവർ കബളിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
മടുത്ത് തിരികെ പോകാമെന്ന് കരുതിയാൽ ഇതുവരെ ജോലി ചെയ്ത കൂലി നഷ്ടമാകും. ഇവരെ കബളിപ്പിച്ച് കരാറുകാരനും ഏജന്റും മണ്ഡല മകരവിളക്ക് കാലത്തു മാത്രമുണ്ടാക്കുന്നത് ലക്ഷങ്ങളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here