സൗദിയിൽ കോണ്ട്രാക്ടിംഗ് മേഖലയിൽ സ്വദേശീവൽക്കരണം ശക്തിപ്പെടുത്താൻ നീക്കം

സൗദിയിൽ കോണ്ട്രാക്ടിംഗ് മേഖലയിൽ സ്വദേശീവൽക്കരണം ശക്തിപ്പെടുത്താൻ നീക്കം. ആരോഗ്യ മേഖലയിലും, ഐ.ടി മേഖലയിലും സ്വദേശീവൽക്കരണം വർദ്ധിപ്പിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
കരാർ മേഖലയിൽ എൺപതിനായിരം സൗദികൾക്ക് പുതുതായി ജോലി കണ്ടെത്താനാണ് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ടു പാർപ്പിടകാര്യ മന്ത്രാലയവുമായി കരാറിൽ ഒപ്പു വെക്കുമെന്ന് തൊഴിൽ മന്ത്രി അഹമദ് അൽറാജി അറിയിച്ചു. കരാർ മേഖലയിൽ ഉന്നത തസ്തികകൾ ഉൾപ്പെടെയുള്ളവ സ്വദേശീവൽക്കരിക്കുമെന്നാണ് സൂചന. ഈ മേഖലയിൽ നിലവിൽ ജോലി ചെയ്യുന്നത് നാൽപത് ശതമാനത്തിലേറെയും വിദേശികളാണ്. ആരോഗ്യ മേഖലയിലെ സ്വദേശീവൽക്കരണവും വർധിപ്പിക്കാൻ മന്ത്രാലയം പദ്ധതി തയ്യാറാക്കി. നഴ്‌സിംഗ് ഉൾപ്പെടെ ആരോഗ്യ മേഖലയിലെ പല തസ്തികകളും സൗദിവൽക്കരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സൗദി ശൂറാ കൌൺസിൽ നിർദേശം നൽകിയിരുന്നു. ഐ.ടി, ടെലകോം മേഖലയിൽ സ്വദേശീവൽക്കരണം ശക്തമാക്കാനും പദ്ധതിയുണ്ട്. ഈ മേഖലയിൽ ജോലി ചെയ്യാൻ താൽപര്യമുള്ള സ്വദേശികൾക്ക് പരിശീലനം നൽകുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. തൊഴിൽരഹിതരായ പന്ത്രണ്ടായിരത്തോളം സ്വദേശീ എഞ്ചിനീയർമാർക്ക് ആറു മാസത്തിനുള്ളിൽ ജോലി കണ്ടെത്തുമെന്ന് കഴിഞ്ഞ ദിവസം സൗദി കൌൺസിൽ ഓഫ് എഞ്ചിനീയേഴ്‌സ് അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here