അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം നിർമ്മിച്ച വീടും, ധനസഹായവും മുഖ്യമന്ത്രി കൈമാറി
കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം നിർമ്മിച്ച വീടും, ധനസഹായവും മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. വട്ടവട പഞ്ചായത്ത് കെട്ടിടത്തിൽ അഭിമന്യുവിന്റെ പേരിൽ ഒരുക്കിയ ലൈബ്രറിയും മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. അഭിമന്യു ജീവിതാന്ത്യം വരെ മനസ്സിൽ കൊണ്ടുനടന്ന സ്വപ്‌നങ്ങളാണ് ഇതോടെ യാഥാർഥ്യമായത്.
സിപിഎം സമാഹരിച്ച തുക ഉപയോഗിച്ച് പത്തര സെന്റ് ഭൂമിയിലാണ് എല്ലാ സൗകര്യങ്ങളുമുളള വീടൊരുങ്ങിയത്. വട്ടവടയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീടിന്റെ താക്കോൽ കൈമാറി.
വീട് നിർമ്മിച്ച ശേഷം ബാക്കിയുള്ള ഇരുപത്തിനാല് ലക്ഷം രൂപ അമ്മ ഭൂപതിക്കും അച്ഛൻ മനോഹരനും കൈമാറി. അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിൽ ഭയന്നിരിക്കുകയല്ല, ആ വേദന കടിച്ചമർത്തി വർഗീയതയ്‌ക്കെതിരെ പ്രതിരോധം തീർക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അഭിമന്യുവിന്റെ മറ്റൊരു സ്വപ്‌നമായിരുന്നു വട്ടവട ഗ്രാമത്തിന് സ്വന്തമായൊരു ലൈബ്രറി എന്നത്. സുഹൃത്തുക്കളുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നാണ് ഇവിടേക്ക് പുസ്തകങ്ങൾ എത്തിയത്. പഞ്ചായത്ത് കെട്ടിടത്തിന്റെ മുകളിൽ തയ്യാറാക്കിയ ലൈബ്രറി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. അഭിമന്യു മഹാരാജാസ് ലൈബ്രറി എന്നു പേരിട്ട വായനശാലയിൽ നാൽപ്പത്തി അയ്യായിരം പുസ്തകങ്ങളാണ് ഉള്ളത്. സഹോദരി കൗസല്യയുടെ വിവാഹവും രണ്ട് മാസം മുമ്പ് സിപിഐഎമ്മിന്റെ സഹായത്തിലാണ്് നടന്നത്. കൊല്ലപ്പെട്ട് ആറു മാസത്തിനുള്ളിലാണ് അഭിമന്യുവിന്യുവിന്റെ ജീവിത സ്വപ്‌നങ്ങൾ യാഥാർഥ്യമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here