ദേശീയപാത സ്ഥലമേറ്റെടുക്കല്‍; കൂനമ്മാവില്‍ അനിശ്ചിതകാല സമരത്തിന് തുടക്കം
ദേശീയപാതാ 66 ന്റെ വീതി കൂട്ടലിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുപ്പിനെതിരെ കൊച്ചി കൂനമ്മാവിൽ അനിശ്ചിതകാല സമരത്തിന് തുടക്കമായി. രണ്ടാംഘട്ട സമരത്തിന് തുടക്കം കുറിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കൂനമ്മാവ് ചിത്രകലയിൽ തീ മതിൽ സൃഷ്ടിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ സമരം ഉദ്ഘാടനം ചെയ്തു.
ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ ഉള്ള ദേശീയ പാത വികസനത്തിനായി നേരത്തെ സ്ഥലം ഏറ്റെടുത്തിരുന്നു. ഈ പാതയുടെ വീതി 40മീറ്റർ ആക്കുന്നതിനെതിരെ ഏറെ നാളായി സംയുക്ത സമര സമിതി യുടെ നേതൃത്വത്തിൽ പ്രധിഷേധം നടക്കുന്നു. ഏറ്റെടുത്ത ഭൂമിയുടെ നഷ്ട പരിഹാരം പോലും നല്‍കാതെ പാത വികസിപ്പിക്കാൻ രണ്ടാമതും ഭൂമിയേറ്റെടുക്കുന്നത് അനുവദിക്കാനാവില്ലന്ന നിലപാടിലാണ് സമര സമിതി. തീമതില്‍ നിര്‍മ്മിച്ചാണ് രണ്ടാംഘട്ട സമരത്തിന് തുടക്കം കുറിച്ചത്.
ദേശീയപാത ചുങ്കപ്പാത ആക്കരുത്, ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ ഏറ്റെടുത്ത 30 മീറ്ററിൽ ആറുവരിപ്പാത നിർമ്മിക്കുക
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം. നിലവിൽ ഏറ്റെടുത്ത 30 മീറ്റര്‍ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ ഒന്നും തുടങ്ങിയിട്ടില്ലന്നും, ഭൂമി നല്‍കിയതിലൂടെ പ്രദേശവാസികൾക്കും വ്യാപാരികള്‍ക്കുമടക്കം ലഭിക്കേണ്ട നഷ്ടപരിഹാരത്തുക ലഭ്യമായിട്ടില്ലന്നുമാണ് പ്രദേശവാസികളുടെ ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here