കിവീസിനെ എറിഞ്ഞു വീഴ്ത്തി; ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം

നേപ്പിയറില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് 158 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ തളച്ചിടുകയായിരുന്നു. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്ന ന്യൂസിലന്‍ഡ് 38 ഓവറില്‍ 157 റണ്‍സിന് ഓള് ഔട്ടായി.
മാര്ട്ടിന് ഗുപ്റ്റില്‍(5), കോളിന് മണ്‍റോ (8), റോസ് ടെയ്ലര് (24), ടോം ലാഥം (11 ), ഹെന്റി നിക്കോള്‍സ് (12), മിച്ചല്‍ സാന്റ്നര്‍ (14), കെയ്ന്‍ വില്ല്യംസണ് (64) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്. 64 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ് ആണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്ക്കോറര്‍. കിവീസ് നിരയില്‍ അഞ്ചു പേര്‍ക്ക് മാത്രമേ രണ്ടക്കം കാണാനായുള്ളൂ.
നാല് വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുമാണ് കിവീസ് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. 5 റണ്‍സെടുത്ത മാര്ട്ടിന് ഗുപ്റ്റിലിനെ ബൗള്‍ഡാക്കി മടക്കിയയച്ച് ഏകദിനത്തില്‍ 100 വിക്കറ്റ് നേട്ടവും ഷമി സ്വന്തമാക്കി.
ഇതിനൊപ്പം ഏകദിന മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും ഷമി സ്വന്തം പേരിലാക്കി. 56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ 100 വിക്കറ്റ് നേട്ടം. നേരത്തെ 59 മത്സരങ്ങളില്‍ നിന്നായി 100 വിക്കറ്റ് നേടിയ ഇര്ഫാന് പത്താന്റെ റെക്കോഡാണ് ഷമി മറി കടന്നത്.
യുസ്വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റും കേദാര്‍ ജാദവ് ഒരു വിക്കറ്റും നേടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here