കോണ്‍ഗ്രസ് നേതാവിനെതിരെ പോക്‌സോ കേസ്; ഒന്നര വര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

വയനാട്: പട്ടിക വർഗ വിഭാഗക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുന്‍ ഡിസിസി പ്രസിഡന്റും സുൽത്താൻ ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കോൺഗ്രസ് നേതാവിനെതിരെ പോക്‌സോ കേസ്. സുൽത്താൻ ബത്തേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ.എം. ജോർജിനെതിരെയാണ് പോക്‌സോ കേസ്.
ഒന്നര വർഷത്തോളം ഇയാൾ പെണ്‍കുട്ടിയെ ആരുമില്ലാത്ത സമയങ്ങളിൽ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കൾ ജോർജിന്റെ വീട്ടിൽ പണിക്ക് പോകാറുണ്ടായിരുന്നു. അവധി ദിവസങ്ങളിൽ പെൺകുട്ടിയും ജോർജിന്റെ വീട്ടിൽ പണിക്ക് എത്തുമായിരുന്നു. മാതാപിതാക്കൾ ഒപ്പമില്ലാതിരുന്ന സമയങ്ങളിലാണ് ജോർജ് പെൺകുട്ടിയെ പലതവണകളായി പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
ഒരാഴ്ച മുമ്പ് പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി പറഞ്ഞത്. തുടർന്ന് മാതാപിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈൻ പ്രവർത്തകരാണ് ബത്തേരി പൊലീസിനെ വിവരം അറിയിച്ചത്.
ചൊവ്വാഴ്ച പൊലീസ് വിളിച്ചുവരുത്തി വിശദമായ മൊഴിയെടുത്തിരുന്നു. അന്വേഷണത്തില്‍ കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് അധികൃതര്‍ രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് ജോര്‍ജിനെതിരെ കേസെടുത്തത്. ആരോപണവിധേയനായ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഒ.എം ജോര്‍ജ് ഒളിവിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും ജോര്‍ജിനെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here