ചെര്‍പ്പുളശ്ശേരി പീഡനം; യുവതിയുടെ രഹസ്യമൊഴി ഇന്ന് എടുക്കും

ചെര്‍പ്പുളശ്ശേരിയില്‍ പാര്‍ട്ടി ഓഫീസില്‍ പീഡനത്തിന് ഇരയായ യുവതിയുടെ രഹസ്യമൊഴി ഇന്ന് എടുക്കും.
പെൺകുട്ടിയുടെ മൊഴിയിൽ ചില അവ്യക്തതകളുണ്ടെന്നും കേസന്വേഷണം നടക്കുകയാണെന്നുമാണ് ചെർപ്പുളശേരി പൊലീസ് നൽകുന്ന വിവരം. സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് വൈകുന്നു
പെൺകുട്ടിയെ അറിയാമെന്ന് നേതൃത്വത്തിലുള്ളവർ സമ്മതിക്കുന്നുണ്ട്. അതേ സമയം പരാതിക്ക് പി കെ ശശി വിവാദവുമായി ബന്ധമുണ്ടോയെന്നും ചിലർ സംശയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ ഉയർന്ന പുതിയ ആരോപണത്തിന് പിന്നിൽ പാർട്ടിയിലെ ഉൾപ്പോരാണെന്നും നേതാക്കളിൽ ചിലർ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ ജില്ലാ നേതൃത്വത്തെ സമീപിച്ചു കഴിഞ്ഞു. സംസ്ഥാന നേതൃത്വവും ഉയർന്ന് വന്ന പുതിയ വിവാദം അതീവ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. സംസ്ഥാന നേതാക്കൾ ജില്ലാ നേതൃത്വത്തിലുള്ളവരോട് പരാതിയെ പറ്റി സംസാരിച്ചതായാണ് വിവരം.
പ്രതിയെ ഇതു വരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ഉയർന്നു കഴിഞ്ഞു. പക്ഷെ കേസിൽ തെളിവുകൾ ശേഖരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. കുറ്റാരോപിതന്റേയും പെൺകുട്ടിയുടേയും ഫോൺ കോൾ രേഖകളും സന്ദേശങ്ങളുമടക്കം പരിശോധിക്കുന്നുണ്ട്. പെൺകുട്ടിയുടെ മൊഴിയിൽ ചില അവ്യക്തതകൾ ഉണ്ടെന്നും പൊലീസ് വൃത്തങ്ങൾ സൂചന നൽകുന്നുണ്ട് . പാർട്ടി ഓഫീസിൽ തന്നെയാണോ പീഡനം നടന്നതെന്ന് പൊലീസ് വീണ്ടും പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. പക്ഷെ പെൺകുട്ടി തന്റെ മൊഴിയിൽ ഉറച്ചു നിൽക്കുകയാണ്. കുറ്റാരോപിതന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയതായാണ് സൂചന. ഇയാൾ കുറ്റം സമ്മതിച്ചതായും പറയപ്പെടുന്നു. പൊലീസിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നതിന് മുൻപ് പ്രതിയുടെ അറസ്റ്റുണ്ടാകുമെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.
അഞ്ച് ദിവസം മുൻപാണ് പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച നവജാത ശിശുവിനെ മണ്ണൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് മങ്കര പൊലീസ് നടത്തിയ അന്വേഷണമാണ് പീഡനവിവരം പുറത്തറിയിച്ചത്. അതേ സമയം സി പി എം നേതൃത്വം പ്രതിക്കൂട്ടിലായ കേസന്വേഷണം പൂർണ്ണമായും നിയന്ത്രിക്കുന്നത് പാലക്കാട് എസ്പിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here