പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനായി ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും
പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനായുള്ള പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. കഴിഞ്ഞ വ്യാഴാഴ്ച യോഗം ചേര്‍ന്നിരുന്നുവെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. അതേസമയം അഗ്നിശമനസേന വിഭാഗം മേധാവിയായി ചുതമലയേറ്റെടുക്കാത്തമുൻ സി ബി ഐ ഡയറക്ടർ അലോക് വര്‍മ്മക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടിയെടുത്തേക്കും.
സി ബി ഐ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അപൂര്‍ണ്ണമാണെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസത്തെ യോഗം തീരുമാനമാവാതെ പിരിഞ്ഞത്. 1980 – 85 ബാച്ചിലുള്ള 33 ഐപിഎസ് ഉദ്യോസ്ഥരുടെ ലിസ്റ്റാണ് സര്‍ക്കാര്‍ സമിതിയുടെ പരിഗണനക്കായി സമര്‍പ്പിച്ചിരിക്കുന്നത്. പുറത്താക്കപെട്ട മുൻ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും പട്ടികയിലുണ്ട്. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഉൾപെടുത്തിയ പട്ടികയിൽ നിന്ന് ഒരാളെ പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ച് ചേരുന്ന യോഗത്തില്‍ കണ്ടെത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്, ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് സമിതി അംഗങ്ങൾ. പുതിയ മേധാവിയെ തെരഞ്ഞെടുക്കുന്നത് വരെ ഇടക്കാല സിബിഐ ഡയറക്ടറായി നാഗേശ്വര റാവുവാണ് തുടരുക. അതേ സമയം മുൻ ഡയറക്ടർ അലോക് വർമ്മ വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങള്‍ കേന്ദ്ര സർക്കാർ തടഞ്ഞുവെക്കാനാണ് സാധ്യത. വര്‍മ്മക്കെതിരെ അന്വേഷണം നടക്കുന്നതിനാല്‍ അദ്ദേഹം നല്‍കിയ രാജി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിലപാട്.
അതേസമയം എം. നാഗേശ്വര്‍ റാവുവിനെ സി.ബി.ഐ താല്‍ക്കാലിക ഡയറക്ടറായി നിയമിച്ചതിനെതിരെയുളള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മൂന്നു ജഡ്ജിമാര്‍ പിന്മാറിയതിനെ തുടര്‍ന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് എന്‍.വി. രമണ എന്നിവരാണ് നേരത്തേ കേസിൽ നിന്ന് പിന്മാറിയത്. നാഗേശ്വര്‍ റാവുവിനെ സിബിഐ യുടെ താൽക്കാലിക ഡയറക്ടർ ആയി നിയമിച്ചത് ചട്ട ലംഘനം ആണെന്നും സി.ബി.ഐയിലെ നിയമനങ്ങള്‍ സുതാര്യമാക്കണമെന്നും ആവശ്യപ്പെട്ട് സന്നദ്ധസംഘടനയായ കോമണ്‍കോസാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ജനുവരി പത്തിനാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുളള ഉന്നതതലസമിതി ആലോക് വര്‍മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി നാഗേശ്വര്‍ റാവുവിന് താല്‍ക്കാലിക ചുമതല നലകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here