ആലപ്പാട്ടെ ജനകീയ സമരം ഇന്ന് നൂറാം ദിവസം

കരിമണൽ ഖനനത്തിനെതിരായ ആലപ്പാട്ടെ ജനകീയ സമരം നൂറാം ദിവസത്തിലേക്ക്. ഖനനം പൂർണമായി നിർത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് മുന്നി അധികൃതർ ഇപ്പോഴും പുറം തിരിഞ്ഞു നിൽക്കുകയാണ്. സമരത്തിനോടുള്ള സർക്കാരിന്‍റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റാൻ ഒരുങ്ങുകയാണ് സമര സമിതി. താത്കാലികമായി ഇപ്പോള്‍ ഇവിടെ സീ വാഷിംഗ് നിറുത്തി വച്ചിരിക്കുകയാണ്. ആലപ്പാട്ടെ കരിമണല്‍ ഖനനം സംബന്ധിച്ച് സർക്കാർ നിയോഗിച്ച പഠനസമിതി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇനി സീ വാഷിംഗ് സംബന്ധിച്ച കാര്യത്തില്‍ തീരുമാനം എടുക്കുക. ഖനനം പൂർണമായും നിർത്തി പഠനം വേണമെന്ന് ആവശ്യപ്പെട്ടാണ് സമരം പുരോഗമിക്കുന്നത്.
സമരത്തിന്‍റെ നൂറാം ദിവസമായ ഇന്ന് ചെറിയഴിക്കല്‍ സ്വദേശികളായ നൂറ് പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. രാവിലെ എട്ട് മുതല്‍ നിരാഹാര സമരം തുടങ്ങും അതിന് ശേഷം പരിസ്ഥിതി പ്രവർത്തകർ പങ്കെടുക്കുന് പ്രതിഷേധ യോഗവും സംഘടിപ്പിച്ചിടുണ്ട്. ഇന്ന് ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഉപവാസ സമരം നടത്താനാണ് സമരസമിതിയുടെ തീരുമാനം.
ആലപ്പാട്ട് വിഷയത്തിൽ സർക്കാർ എന്ന നിലയിൽ ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്നും സമരം അവസാനിപ്പിക്കാൻ തയ്യാറാവണമെന്നും വ്യവസായ മന്ത്രി ഇപി ജയരാജൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കടല്‍ ഭിത്തി- പുലിമൂട്ട് നിര്‍മ്മാണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും സഹകരിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
സെസ്സിലെ ശാസ്ത്രജ്ഞനായ ടി.എന്‍.പ്രകാശിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. വർഷകാലത്തും വേനല്‍കാലത്തും ഖനനമേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ജലസ്രോതസുകളിലെ മാറ്റം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള വിശദമായപഠന റിപ്പോർട്ട് നല്‍കാനാണ് സർക്കാർ നിയോഗിച്ച സമിതിയുടെ തീരുമാനം. കഴിഞ്ഞ പത്ത് വർഷത്തിന് ഇടക്ക് ഖനനം മേഖലയിലെ ഉണ്ടായ മാറ്റങ്ങളും പഠനസമിതി പരിശോധിക്കും. ഇതിന് മുൻപ് വിവിധ സമിതികളുടെ പഠന റിപ്പോർട്ടുകള്‍ കൂടി പരിഗണിച്ച് ആയിരിക്കും അന്തിമ റിപ്പോർട്ട് നല്‍കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here