ആലപ്പാട് ഖനനം; തഹസിൽദാറുടെ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചു
ആലപ്പാട് വെള്ളനാതുരുത്തിലെ വിവാദ ഖനന ഭൂമി സംബസിച്ച തഹസിൽദാറുടെ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചു. പരിസ്ഥിതി ലോല പ്രദേശമെന്ന് കണ്ടെത്തി വില്ലേജ് ഓഫീസർ സ്റ്റോപ് മെമ്മോ നൽകിയ ഭൂമിയാണിത്.
കരുനാഗപ്പള്ളി താലൂക്കിലെ സുഗുണാനന്ദ കരയോഗത്തിന്റെ അധീനതയിലുള്ള ഒരേക്കറിലധികം ഭൂമി സംബന്ധിച്ച വിശദമായ റിപ്പോർട്ടാണ് കരുനാഗപ്പള്ളി ലാൻറ് റവന്യൂ തഹസിൽദാർ കളക്ടർക്ക് സമർപ്പിച്ചത്.കണ്ടൽക്കാടുകളും നീർത്തടങ്ങളും ഉൾപ്പെട്ട ഭൂമിയാണിതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായാണ് സൂചന. കഴിഞ്ഞ ഒരു വർഷത്തിലധികമായി ഐആർഇഎൽ ഖനനം നടത്തുന്ന ഭൂമിയാണിത്. പ്രദേശം പരിസ്ഥിതിക ലോലമാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്.തുടർന്ന് വില്ലേജ് ഓഫീസർ പ്രദേശത്തെ കുറിച്ച് പOനം നടത്തി.
കണ്ടൽകാടുകൾ നിറഞ്ഞ പ്രദേശമാണിതെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ തണ്ണീർത്തട നിയമപ്രകാരം വില്ലേജ് ഓഫീസർ ഖനനത്തിന് സ്റ്റോപ്പ് മെമ്മോ നൽകി. തുടർന്ന് ഐആർഇഎൽ കളക്ടർക്ക് പരാതി നൽകി. ഈ സാഹര്യത്തിലാണ് കളക്ടർ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടത്.തുടർ നടപടികൾക്കായി കളക്ടർ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here