മന്ത്രിയോടുള്ള അരിശമല്ല; എല്ലാ തിരികളും ഒറ്റയ്ക്ക് കത്തിച്ചത് ഹൈന്ദവ ശാസ്ത്രമനുസരിച്ചെന്ന് കണ്ണന്താനം

ശിവഗിരിയില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിലവിളക്കിലെ എല്ലാ തിരികളും ഒറ്റയ്ക്ക് കത്തിച്ചതില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. നിലവിളക്ക് കൊളുത്തുമ്പോള്‍ അതിലെ എല്ലാ തിരികളും ഒരു വ്യക്തി തന്നെ തെളിയിക്കണമെന്നാണ് ഹൈന്ദവ ശാസ്ത്രങ്ങള്‍ പറയുന്നതെന്നും ദേവസ്വംമന്ത്രിക്ക് അവസരം കൊടുക്കാതെ താന്‍ അരിശം തീര്‍ക്കാനാണ് ഒറ്റയ്ക്ക് വിളക്ക് കൊളുത്തിയതെന്ന ആരോപണം തെറ്റാണെന്നും കണ്ണന്താനം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.
ഒരു നല്ല കാര്യത്തിന്റെ ആരംഭം കുറിയ്ക്കാനായി നിലവിളക്കു കൊളുത്തുമ്പോള്‍ അതിലെ എല്ലാ തിരികളും ഒരു വ്യക്തി തന്നെയാണ് തെളിയിക്കേണ്ടത് എന്നാണ് ഹൈന്ദവ ശാസ്ത്രങ്ങള്‍ പറയുന്നത്. ക്ഷേത്ര വിജ്ഞാന കോശത്തിലും ഇതിനെ കുറിച്ച് ദീര്‍ഘമായി പ്രതിപാദിച്ചിട്ടുണ്ട്.
താന്‍ വിളക്കിലെ ആദ്യ തിരി തെളിയിച്ചു വിശുദ്ധാനന്ദ സ്വാമിജിക്ക് ദീപം കൈമാറിയെങ്കിലും അദ്ദേഹം അത് വാങ്ങാന്‍ വിസമ്മതിക്കുകയും ഒരു കാര്യത്തിന്റെ ശുഭാരംഭത്തിന് ഒരാള്‍ മാത്രം വിളക്ക് കത്തിച്ചാല്‍ മതിയെന്ന് പറയുകയും ചെയ്തു.
സ്വാമിജിയുടെ വാക്കുകള്‍ അവിടെ സന്നിഹിതനായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുകൂലിക്കുകയും ചെയ്തു. കൂടാതെ നിലവിളക്കില്‍ ആദ്യം തെളിയിക്കേണ്ടത് വടക്കു കിഴക്ക് ദിക്കിലെ തിരിയായിരിക്കണമെന്നും ശാസ്ത്രം പറയുന്നു. വടക്കു കിഴക്കില്‍ നിന്ന് തുടങ്ങി ഇടതു വശത്തുകൂടി കത്തിച്ചു വടക്ക് എത്തണമെന്നാണ് ഹൈന്ദവ പ്രമാണങ്ങള്‍ പറയുന്നത്. അത് പ്രകാരമാണ് ഞാന്‍ വിളക്കിലെ തിരി ഒറ്റയ്ക്ക് തെളിയിച്ചതെന്നും കണ്ണന്താനം ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here