സലയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

വിമാനാപകടത്തില്‍ മരിച്ച അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്ക്കും നെഞ്ചിനുമേറ്റ പരിക്കാണ് സലയുടെ മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, സലയ്‌ക്കൊപ്പമുണ്ടായിരുന്ന പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇംഗ്ലീഷ് ചാനല്‍ കടലിന്റെ അടിത്തട്ടില്‍ നിന്നും ലഭിച്ച വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയ മൃതദേഹം എമിലിയാനോയുടേതാണെന്ന് സ്ഥിരീകരിച്ചത്. വിരലടയാളം പരിശോധിച്ചതില്‍ നിന്നുമാണ് മൃതദേഹം സലയുടേതാണെന്ന് വ്യക്തമായത്.
ജനുവരി 21 ന് നാന്റെസില്‍ നിന്നും കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ സല സഞ്ചരിച്ച വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. സലയും പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആഴ്ചകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇംഗ്ലീഷ് ചാനല്‍ കടലില്‍ നിന്നും വിമാനാവശിഷ്ടങ്ങളും ഒരു മൃതദേഹവും കണ്ടെത്തി. ഈ മൃതദേഹം സലയുടേതാണോ ഡേവിഡ് ഇബോട്ട്‌സണിന്റേതാണോ എന്ന് വ്യക്തമായിരുന്നില്ല. പിന്നീട് നടത്തിയ പരിശോധനയില്‍ മൃതദേഹം സലയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു.
നേരത്തേ സല സഞ്ചരിച്ച വിമാനത്തിലേതെന്ന് കരുതുന്ന രണ്ട് സീറ്റുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാല്‍ സലയുടേയോ ഡേവിഡിന്റേയോ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അന്വേഷണത്തില്‍ തുമ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച തിരച്ചില്‍ ഫുട്‌ബോള്‍ ലോകത്തെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പുനരാരംഭിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here