ബിജെപി വന്നശേഷം സൈനികരുടെ ജീവന് പോലും സുരക്ഷ നല്‍കാന്‍ മോദിക്കായില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍
ബിജെപി സര്‍ക്കാര്‍ ആധികാരത്തില്‍ വന്ന ശേഷം സൈനികരുടെ ജീവന് പോലും സുരക്ഷ നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിദേശ നയത്തില്‍ വന്ന പാളിച്ചയാണ് ഇത്തരം ഭീകരാക്രമണങ്ങള്‍ക്ക് കാരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇഡടതുമുന്നണി തെക്കന്‍ മേഖല ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
കാശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ചും ബിജെപി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുമാണ് കോടിയേരിയുടെ പ്രസംഗം ആരംഭിച്ചത്. രാജ്യത്ത് ഹിന്ദു എന്ന വികാരം വ്യാപകമായി പ്രചരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. ഹിന്ദു എന്ന വിചാരം ഉയര്‍ത്തി ജനങ്ങളെ ഇളക്കി വിട്ട് രാജ്യത്ത് കോര്‍പ്പറേറ്റ് ഭരണമാണ് ബിജെപി ഇവിടെ കാഴ്ചവെയ്ക്കുന്നത്. നരേന്ദ്രമോദിയുടേയും കോര്‍പ്പറേറ്റ് ശിങ്കിടികളുടേയും ഭരണമാണ് ഇവിടെ നടക്കുന്നത്. ഈ ഭരണം അവസാനിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ കേരളത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള ജാഥയില്‍ ബി ജെ പി സര്‍ക്കാരിനെ കടന്നാക്രമിച്ചും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുമാണ് കോടിയേരിയുടെ പ്രസംഗം. കോണ്‍ഗ്രിനെ പരിഹസിക്കാനും മറന്നില്ല.
Read also: തിരിച്ചടിക്കാന്‍ സേനയ്ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നുവെന്ന് പ്രധാനമന്ത്രി
കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ഇടതു മുന്നണി തെക്കന്‍ മേഖല ജാഥയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമായി. കോവളം മണ്ഡലത്തിലെയും പാറശ്ശാല മണ്ഡലത്തിലെയും സ്വീകരണത്തിനു ശേഷം ജാഥയുടെ ഇന്നത്തെ പര്യടനം നെയ്യാറ്റിന്‍കരയില്‍ സമാപിക്കും. പി.സതീദേവി, പ്രകാശ് ബാബു, വര്‍ഗീസ് ജോര്‍ജ്ജ് , ആന്റണി രാജു തുടങ്ങി ഇടതു മുന്നണിയിലെ എല്ലാ കക്ഷികളുടെയും പ്രതിനിധികള്‍ ജാഥാ അംഗങ്ങളാണ്. ഏഴ് തെക്കന്‍ ജില്ലകളിലെ നിയോജക മണ്ഡലങ്ങളില്‍ ജാഥ പര്യടനം നടത്തും. മാര്‍ച്ച് 2ന് തൃശൂരില്‍ സമാപിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ കേരള ജാഥ നാളെ കാസര്‍ഗോഡ് നിന്ന് തുടങ്ങും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here