അന്യസംസ്ഥാന തൊഴിലാളികൾക്ക് പാര്‍പ്പിടം; പദ്ധതിയുടെ ഉദ്ഘാടനം നാളെ
ഇതര സംസ്ഥാന തൊഴിലാളികൾക്കായി പാലക്കാട് പാർപ്പിടമൊരുങ്ങി. 620 പേർക്ക് താമസിക്കാൻ കഴിയുന്ന ബഹുനില കെട്ടിടമാണ് കഞ്ചിക്കോട് തൊഴിൽ വകുപ്പ് നിർമ്മിച്ചിരിക്കുന്നത്. പദ്ധതി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
പാലക്കാട് കഞ്ചിക്കോടുള്ള വ്യവസായമേഖലയിലാണ‌് നാലുനിലകളിലായി 64 മുറികളുള്ള കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായത്. ഓരോ മുറിയിലും പത്ത് പുരുഷന്മാർക്ക് താമസിക്കാം. 14 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിൽ 32 അടുക്കള, 96 ബാത്ത‌് റൂം, എട്ട‌് ഡൈനിങ‌് ഹാൾ, കുളിക്കാനും വസ‌്ത്രം അലക്കാനും വിശാലമായ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട‌്.
പ്രതിമാസം 800 രൂപ മാത്രമാണ് തൊഴിലാളികളിൽ നിന്ന് ഈടാക്കുക. പൂർണ്ണമായും നിർമ്മാണം പൂർത്തിയായ കെട്ടിടം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തൊഴിൽ വകുപ്പിന‌് കീഴിലുള്ള ഭവനം ഫൗണ്ടേഷനാണ‌് അപ്നാ ഘറിന്റെ നടത്തിപ്പ‌് ചുമതല.
Read More: ഇതര സംസ്ഥാന പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ച് പെണ്‍വാണിഭം നടത്തിയ സംഘം പിടിയില്‍
കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് ഈ കെട്ടിടത്തിൽ താൽക്കാലികമായി താമസമൊരുക്കിയിരുന്നു. സംസ്ഥാനത്ത് മറ്റ് സ്ഥലങ്ങളിലും അപ്നാ ഘർ മാതൃകയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് കെട്ടിടമൊരുക്കാനും പദ്ധതിയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here