സന്തോഷവും സുരക്ഷിതത്വവും നിറച്ച 2 കോടി യാത്രകള്‍; മുന്നോട്ട് കുതിച്ച് കൊച്ചി മെട്രോ
വിജയകരമായ രണ്ട് കോടിയാത്രകള്‍ പിന്നിട്ട് കൊച്ചി മെട്രോ. സന്തോഷവും സുരക്ഷിതത്വവും നിറച്ച രണ്ട് കോടി യാത്രകളുമായി കൊച്ചി മെട്രോ മുന്നോട്ട് കുതിക്കുകയാണെന്ന് കാണിച്ച് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റിട്ടു.
അതിനിടെ നടനും എംപിയുമായ സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കൊച്ചി മെട്രോ രംഗത്തെത്തി. കൊച്ചി മെട്രോയുടെ ആതിഥ്യം സ്വീകരിച്ച് സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ഓഫീസില്‍ വന്നിരുന്നുവെന്നും, കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തുവെന്നും അധികൃതര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ഔദ്യോഗികമായ ഘടകങ്ങള്‍ ഒന്നും തന്നെ ഈ തീരുമാനത്തിലില്ല. അനൗദ്യോഗികമായ പ്രതികരണമായിരുന്നു കൊച്ചി മെട്രോ എംഡി മുഹമ്മദ് ഹനീഷിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി സുരേഷ് ഗോപി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കെഎംആര്‍എല്ലിന്റെ ആവശ്യത്തെ തുടര്‍ന്നാണ് സുരേഷ് ഗോപി സമ്മതം അറിയിച്ചത്. കൊച്ചി മെട്രോയുടെ ഡാറ്റാ അനാലിസിസ് പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെയാണ് കെ എം ആര്‍ എല്‍ എം ഡി മുഹമ്മദ് ഹനീഷ് സുരേഷ് ഗോപിയോട് മെട്രോയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആകണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പ്രസംഗത്തിനിടയില്‍ കെ എം ആര്‍ എല്ലിന്റെ ആവശ്യം അംഗീകരിക്കുന്നതായി സുരേഷ് ഗോപി വ്യക്തമാക്കുകയായിരുന്നു.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ഡാറ്റാ അനലറ്റിക്കല്‍ പ്ലാറ്റ്‌ഫോം പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു സുരേഷ് ഗോപി. അധ്യക്ഷപ്രസംഗം നടത്തുന്നതിനിടെ കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് മെട്രോയുടെ അംബാസറാകണമെന്ന ആവശ്യം സുരേഷ് ഗോപിയോട് ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് സംസാരിച്ച സുരേഷ് ഗോപി ഇക്കാര്യത്തില്‍ സമ്മതം മൂളുകയും ചെയ്തു. ഇത്തരത്തിലുള്ള ഒരാവശ്യത്തിന് താന്‍ എതിരഭിപ്രായം പറയുന്നില്ലെന്നും ഈ ചുമതല ഏറ്റെടുക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ സ്ഥാനത്തിന്റെ ഉത്തരവാദിത്വം ഏറെയാണെന്ന് തനിക്കറിയാം. മികച്ച രീതിയില്‍ ഇതു മുന്നോട്ടു കൊണ്ടു പോകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here