അലമുറയിട്ട് ബന്ധുക്കള്‍; പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ വീട്ടില്‍ സുധീരന്‍ എത്തി

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കൃപേഷിന്റെ വീട്ടീലാണ് സുധീരന്‍ ആദ്യം സന്ദര്‍ശനം നടത്തിയത്. നേതാവിനെ കണ്ടതും ബന്ധുക്കള്‍ നിയന്ത്രണം വിട്ട് കരഞ്ഞു. തുടര്‍ന്ന് ശരത് ലാലിന്റെ വീട്ടിലും സുധീരന്‍ സന്ദര്‍ശനം നടത്തി. യുവാക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം ഡിസിസി ഓഫീസില്‍ സുധീരന്‍ മാധ്യമപ്രവര്‍ത്തകരെ കാണും.
വി എം സുധീരന്റെ സന്ദര്‍ശനത്തിന് തൊട്ടു മുന്‍പ് കപേഷിന്റേയും ശരത് ലാലിന്റേയും വീട്ടില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരനും എത്തി. കൊലപാതകം അതിദാരുണമെന്നാണ് മന്ത്രി പ്രതികരിച്ചത്. കേരളത്തില്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും സംഭവത്തില്‍ അന്വേഷണം കൃത്യമായി നടത്താന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു കേസ് സിബിഐ അന്വേഷണിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സിപിഐഎം പ്രവര്‍ത്തകന്‍ പ്രതിയായ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെ കുടുംബം കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം.
കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കം നടക്കുന്നതായും വിവരമുണ്ട്. കേസന്വേഷണം കണ്ണൂരിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ പ്രതികള്‍ മംഗലാപുരത്തേക്ക് കടന്നിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചതായാണ് പൊലീസ് പറയുന്നത്.
പെരിയ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്. സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനാണ് അറസ്റ്റിലായ ഒരാള്‍. പൊലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന കല്യാട് സ്വദേശി സജി ജോണിന്റെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തി. കേസിലെ മുഖ്യ സൂത്രധാരന്‍ പീതാംബരനാണെന്നാണ് പൊലീസ് പറയുന്നത്. യുവാക്കളെ വെട്ടിവീഴ്ത്തിയത് താനാണെന്ന് പീതാംബരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, പ്രതികള്‍ക്ക് വാഹനം എത്തിച്ച് കൊടുത്തത് സജിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here