തീരദേശത്തിന്റെ പ്രശ്‌നം രാജ്യസുരക്ഷയുടെ കൂടെ പ്രശ്‌നമാണെന്ന് ജെ.മേഴ്‌സിക്കുട്ടി അമ്മ
തീരദേശത്തിന്റെ പ്രശ്‌നം രാജ്യസുരക്ഷയുടെ കൂടെ പ്രശ്‌നമാണെന്നും എന്നിട്ടും ഹാര്‍ബര്‍ നിര്‍മ്മാണത്തിനായുള്ള ധനസഹായം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്നും മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ. ഹാര്‍ബറുകളുടെ വികസനത്തിനായി 149 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. തോട്ടപ്പള്ളിയില്‍ ഫ്രാന്‍സിന്റെ സാങ്കേതിക സഹായത്തോടെ തീര സംരക്ഷണത്തിനായി ഒരു കിലോമീറ്റര്‍ ദൂരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജിയോ ട്യൂബുകള്‍ സ്ഥാപിക്കും. പദ്ധതി വിജയകരമാണെന്ന് കണ്ടാല്‍ കേരളത്തിന്റെ മുഴുവന്‍ തീരപ്രദേശത്തും ഇത് പ്രയോജനപ്പെടുത്തുമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.
പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുന്ന ഇച്ഛാശക്തിയുള്ള സര്‍ക്കാരാണ് കേരളത്തിലേത്. ഭൂമി ഏറ്റെടുക്കല്‍ പോലും പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം ചെയ്തിരുന്ന രീതികാരണമാണ് സംസ്ഥാനത്തെ പല പദ്ധതികളും സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കാതിരുന്നത്. പദ്ധതി നിര്‍വ്വഹണത്തിലെ കാലതാമസം പൊതുവികസത്തില്‍ ഇരട്ടി നഷ്ടമാണ് വരുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെ പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കരുത്. നാടിന്റെ വികസനത്തിന് സ്ഥലം വിട്ടുതരാന്‍ ആളുകള്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here